യുഐടി സെന്‍ററിനോടുള്ള കേരള സർക്കാരിന്റെ അവഗണന പ്രതിഷേധാര്‍ഹം : ഡി.സി.സി ജനറല്‍ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്ളിന്‍........................................................... തിരുവനന്ത പുരം : നെയ്യാറ്റിന്‍കര യിൽ കാല്‍നൂറ്റാണ്ടിലേറെയായി ആറാലുംമൂട്ടില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യുഐടി സെന്‍ററിനോടുള്ള സര്‍ക്കാരിന്‍റെ അവഗണന അവസാനിപ്പിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്ളിന്‍ ആവശ്യപ്പെട്ടു. 1995 ല്‍ നിലവില്‍ വന്നതു മുതല്‍ യുഐടി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. പ്രതിമാസം മുപ്പതിനായിരത്തിലേറെ രൂപ വാടകയിനത്തില്‍ ചെലവഴിക്കപ്പെടുന്നു. ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.ബി.എ, എം.കോം എന്നീ കോഴ്സുകളിലായി നാനൂറോളം കുട്ടികള്‍ പഠിക്കുന്നത് പരിമിതമായ സാഹചര്യത്തിലാണ്. മതിയായ ക്ലാസ് മുറികളില്ല. ലാബും ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും സ്ഥലസൗകര്യമാണ് അവിടെയും പ്രധാന വെല്ലുവിളി. സെന്‍ററിന് പുതിയ കെട്ടിടം കണ്ടെത്തണമെന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിക്കാത്ത നിരുത്തരവാദപരമായ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ജോസ് ഫ്രാങ്ക്ളിന്‍ കൂട്ടിച്ചേര്‍ത്തു.