പോലീസ് മേധാവി സന്ധ്യക്കു സാധ്യത തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ. ബി. സന്ധ്യ എന്നിവർ അന്തിമ പട്ടികയിൽ ഇടം പിടിച്ചതായാണ് വിവരം. ഡൽഹിയിൽ യു.പി.എസ്.സി. സമിതിയിൽ നടന്ന യോഗത്തിലാണ് അന്തിമ പട്ടിക തയ്യാറായത്. യു.പി.എസ്.സി. സംസ്ഥാന സർക്കാരിന് നൽകുന്ന ഈ മൂന്നംഗ പട്ടികയിൽ നിന്നാകും പുതിയ പോലീസ് മേധാവിയെ നിയമിക്കുക. ഡോ. ബി. സന്ധ്യയെ സംസ്ഥാന പോലീസ് മേധാവിയാക്കിയേക്കുമെന്നാണ് സൂചന പോലീസ് മേധാവി .യെ തിരഞ്ഞെടുക്കുന്നതിനായി 30 വർഷം സേവന കാലാവധി പൂർത്തിയാക്കിയ ഒൻപത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് കൈമാറിയത്. പട്ടികയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ അരുൺ കുമാർ സിൻഹ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മേധാവിയാണ്. അദ്ദേഹം സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യം കാട്ടിയിരുന്നില്ല. മറ്റുള്ളവരിൽനിന്ന് തച്ചങ്കരിയെ ഒഴിവാക്കി തുടർന്നുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടികയാണ് അംഗീകരിച്ചതെന്നാണ് വിവരം. പട്ടിക കേന്ദ്രത്തിന് കൈമാറും മുമ്പുതന്നെ ഉദ്യോഗസ്ഥ തലത്തിൽ ചരടുവലികളും പരസ്പരം ആരോപണങ്ങളും ഉയർന്നിരുന്നു. നിലവിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണവിഭാഗം ഡി.ജി.പിയായ ടോമിൻ ജെ. തച്ചങ്കരിക്കെതിരെയുള്ള വിജിലൻസ് കേസ് സംബന്ധിച്ചും മറ്റും യു.പി.എസ്.സി.ക്ക് തന്നെ പരാതികളും പോയിരുന്നു. സംസ്ഥാനത്തെ പട്ടികയിൽ ഉൾപ്പെട്ട ഒൻപത് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനെതിരെയും ഇത്തരത്തിലുള്ള പരാതികൾ യു.പി.എസ്.സി.ക്ക് ലഭിച്ചിരുന്നെന്നും ഉയർന്ന പോലീസുദ്യോഗസ്ഥർ. 2018-ലെ സുപ്രീംകോടതി വിധി അനുസരിച്ചാണ് യു.പി.എസ്.സി. തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുന്നത്.