കോടതിയുടെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികൾ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നെയ്യാറ്റിൻകര: കോടതിയുടെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പൊട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊളളലേറ്റ ഭര്‍ത്താവിനെ  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര പോങ്ങിലാണ് സംഭവം. ഇന്നലെ രാവിലെ കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടെയാണ് ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.                 ഒരു വര്‍ഷം മുമ്പ്  വസന്ത തന്‍റെ മുന്ന് സെന്‍റ് പുരയിടം  അയൽവാസിയായ രാജന്‍ കൈയ്യേറിയതായി കാണിച്ച് കേസ് കൊടുത്തിരുന്നു. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് വസന്ത അനുകൂല വിധി നേടിയിരുന്നു. തുടര്‍ന്നും രാജന്‍ ഈ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനാല്‍ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞ ജൂണില്‍ അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ പോലീസിൻ്റെ സഹായത്തോടെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് രാജനും ഭാര്യ അമ്പിളിയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. 50 ശതമാനത്തോളം പൊളളലേറ്റ രാജനെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഭാര്യ അമ്പിളിയുടെ പൊളളല്‍ ഗുരുതരമല്ല. അതേസമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച അനിൽകുമാർ എ എസ് ഐ യ്ക്കും പരിക്കേറ്റു.തുടർന്ന് നടപടികൾ മാറ്റിവച്ചു