അർധരാത്രി അതിക്രമിച്ച് കടന്നുകയറി കടപൊളിച്ചു മാറ്റി

അർധരാത്രി അതിക്രമിച്ച് കടന്നുകയറി കടപൊളിച്ചു മാറ്റി നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്ത്യൻ ഓവർസീസ് ബാങ്കിന് എതിർവശം പ്രവർത്തിക്കുന്ന ലക്ഷ്മി ടൈംസ് എന്ന സ്ഥാപനം ഇന്നലെ പുലർച്ചെയോടെ പൊളിച്ചു മാറ്റിയതായി പരാതി. അത്താഴമംഗലം പുഷ്പ വിലാസം ബംഗ്ലാവിൽ താമസിക്കുന്ന ശിവജിയുടെ ഉടമസ്ഥതയിലുള്ളതാണ് കച്ചവട സ്ഥാപനം. ഒന്നര വർഷത്തോളമായി നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനം.സംഭവത്തെക്കുറിച്ച് കടയുടമ ശിവജി പറയുന്നത് ഇങ്ങനെ: തെരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴേകാൽ മണി വരെ കട പ്രവർത്തിച്ചിരുന്നു. ശിവജിയും തന്റെ അനിയനുമാണ് കടയിലെ ജീവനക്കാർ. അവർ കട പൂട്ടി വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് സംഭവം നടക്കുന്നത്. കുഴിത്തുറ സ്വദേശി മണികണ്ഠൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കടയുൾപ്പെടുന്ന സ്ഥലം. കുറെ നാളായി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. കട പൊളിച്ചുമാറ്റി കൊടുക്കണമെന്നും തനിക്ക് തന്റെ സ്ഥലത്തിലേക്കുള്ള വഴിയുടെ വീതി കൂട്ടണമെന്നും മണികണ്ഠൻ ആവശ്യപ്പെട്ടിരുന്നു. മണികണ്ഠൻ ശിവജിയോട് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ ശിവജി കുറച്ചുനാൾ സമയം ചോദിച്ചിരുന്നു. എന്നാൽ,അതിനൊന്നും മുതിരാതെ യാതൊരു പ്രകോപനവുമില്ലാതെ കട ഒരു സംഘമെത്തി പുലർച്ചയോടെ പൊളിച്ചു മാറ്റുകയായിരുന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മണികണ്ഠനാണെന്നാണ് കടയുടമ ശിവജി ആരോപിക്കുന്നത്. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപയുടെ വാച്ചുകളും, ക്ലോക്കുകളും മറ്റ് അനുബന്ധ സാധനങ്ങളും നഷ്ടമായതായി ശിവജി പറയുന്നു. നിരവധി പേർ ലക്ഷ്മി ടൈംസിൽ വാച്ചുകൾ കേടുപാടുകൾ മാറ്റി നൽകാനും കൊടുത്തിരുന്നു. കടയുടെ അഡ്വാൻസ് തുകയായി ഒരു ലക്ഷം രൂപയും മണികണ്ഠന് ശിവജി നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് അനിൽകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. കേസിൽ എഫ്ഐആറിട്ട് തുടർനടപടികൾ സ്വീകരിക്കാനും അന്വേഷണം നടത്താനും സി ഐക്ക് നിർദ്ദേശം നൽകിയതായി ഡിവൈഎസ്പി അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര കോടതിയിൽ 823/2020 നമ്പർ കേസും നിലവിലുണ്ട്.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് മഞ്ചത്തല സുരേഷ്, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡൻറ് ബാലചന്ദ്രൻ ,വ്യാപാരി വ്യവസായി കോൺഗ്രസ് പ്രസിഡന്റ് ഊരൂട്ടുകാല സുരേഷ്, എന്നിവർ സ്ഥലത്തെത്തി പൊലീസുമായി ബന്ധപ്പെട്ട് സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഫോട്ടോ ക്യാപ്ഷൻ: തകർന്ന കടയ്ക്ക് മുന്നിൽ നിൽക്കുന്ന കടയുടമ ശിവജി