ഫാ. ടോം ഉഴുന്നിലാൽ മോചിതനായി’.
- 13/09/2017

ഫാ. ടോം ഉഴുന്നിലാൽ മോചിതനായി’. രാമപുരം ഉഴുന്നാലിൽ കുടുംബം അതിരറ്റ ആശ്വാസത്തിൽ ഇത് സത്യമായിരിക്കണമേ എന്നു പ്രാർഥിച്ചു. നാടൊന്നാകെ ടോം ഉഴുന്നാലിൽ അച്ചന്റെ കുടുംബവീട്ടിലേക്ക് ഓടിയെത്തി. ഇവിടെ താമസിക്കുന്ന മൂത്ത സഹോദരൻ യു.വി. മാത്യു ഉഴുന്നാലിൽ വീടുപൂട്ടി ബംഗളൂരുവിൽ മകളുടെ വീട്ടിലേക്കു പോയിരുന്നു. താക്കോൽ അദ്ദേഹം കൊണ്ടുപോയിരുന്നതിനാൽ വീടു തുറക്കാനായില്ല. ഒരു നിമിഷം വീട്ടുമുറ്റത്ത് ബന്ധുക്കൾ കരംകൂപ്പിനിന്നു ദൈവത്തിനു നന്ദിപറഞ്ഞു. സമീപത്തു താമസിക്കുന്ന വി.എ. തോമസ് ഉഴുന്നാലിലിന്റെ വീട്ടിൽ ഒരുമിച്ചുകൂടാൻ ബന്ധുക്കൾ തീരുമാനിച്ചു. വൈകാതെ നാട്ടുകാരും അവിടെ ഓടിയെത്തി. കുടുംബാംഗങ്ങളോടൊപ്പം മധുരപലഹാരങ്ങൾ പങ്കുവച്ച് നാട്ടുകാരും സന്തോഷത്തിൽ പങ്കുചേർന്നു. ഫാ. ടോമിന്റെ സ്വന്തം വസതിയിൽ സഹോദരങ്ങൾ ആരുമുണ്ടായിരുന്നില്ല. എല്ലാവരും മറ്റു ദേശങ്ങളിൽ ആയതിനാൽ തറവാട്ടു ഭവനം അടഞ്ഞു കിടക്കുകയാണ്. ജോസ് കെ.മാണി എംപി, എംഎൽഎമാരായ കെ.എം.മാണി, പി.ജെ.ജോസഫ് മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ വീട്ടിലെത്തി. ജോസ് കെ.മാണി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്നു വീട്ടിൽ പ്രത്യേക പ്രാർഥന നടത്തി. ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രം റെക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേൽ, കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലുകുന്നേൽ എന്നിവർ പ്രാർഥനയ്ക്കു നേതൃത്വം നൽകി. കുടുംബയോഗം ഭാരവാഹികളായ വി.എ. തോമസ്, വി.എ. ജോസ്, തോമസ് ഉഴുന്നാലിൽ, ഷാജൻ ഉഴുന്നാലിൽ, റോയി ഉഴുന്നാലിൽ തുടങ്ങിയവർ വീട്ടിലെത്തിയവരെ സ്വീകരിച്ചു. പ്രിയ സഹോദരന്റെ മോചനത്തിനായി രാഷ്ട്രപതി മുതൽ ഗവർണർവരെ കുടുംബാംഗങ്ങൾ മുട്ടാത്ത വാതിലുകളില്ല. മധ്യ ഏഷ്യയിൽ കത്തോലിക്കാ സഭയുടെ ചുമതല വഹിക്കുന്ന അബുദാബി ആർച്ച്ബിഷപ് ഡോ. പോൾ ഹിണ്ടറെയും കുടുംബാംഗങ്ങൾ സന്ദർശിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഒന്നിലേറെ തവണ കണ്ടു. ഇതിനൊപ്പം പ്രാർഥയിൽ കുടുംബം അഭയം തേടി. മാസത്തിലെ ഒരു ഞായറാഴ്ച ഉഴുന്നാലിൽ കുടുംബത്തിലെ ഒരു വീട്ടിൽ കുടുംബാംഗങ്ങൾ വൈകുന്നേരം ഒത്തുചേർന്നായിരുന്നു ജപമാലയും പ്രാർഥനയും. ഫാ. ടോം ഉഴുന്നാലിലിന്റെ പിതാവിന്റെ ഓർമദിനത്തിൽ തറവാട്ടു വീട്ടിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്നപ്പോഴും പ്രത്യേക പ്രാർഥന നടത്തിയിരുന്നു. ഫാ. ടോം ബന്ദിയാക്കപ്പെട്ട് ഒരു വർഷം പിന്നിട്ടപ്പോൾ തറവാട്ടുവീട്ടിൽ അച്ചന്റെ മോചനത്തിനായി അഖണ്ഡജപമാലയും ഉപവാസ പ്രാർഥനയും നടത്തിയിരുന്നു. ഉഴുന്നാലിൽ കുടുബാംഗങ്ങൾക്കു പുറമേ സമീപ വാസികളും അയൽ ഇടവകക്കാരും പ്രാർഥനായജ്ഞത്തിൽ പങ്കുചേരാനെത്തിയിരുന്നു. കത്തോലിക്കാ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ രാമപുരത്ത് ജപമാല റാലിയും സമ്മേളനവും നടത്തിയിരുന്നു.