വനിതാ സിനിമാ പ്രവർത്തകർക്ക് ഇനി"വിമൻ ഇൻ സിനിമ
- 19/05/2017

തിരുവനന്തപുരം: പുതുതായി രൂപീകരിച്ച വനിതാ സിനിമാ പ്രവർത്തകരുടെ സംഘടന വിമൻ ഇൻ സിനിമ കളക്ടീവ് പ്രതിനിധികൾ മുഖ്യമ ന്ത്രിയെ സന്ദർശിച്ചു. ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയിലെ പെണ്കൂട്ടായ്മ പ്രതിനിധികൾക്ക് ഉറപ്പുനൽകി. സമിതി ശിപാർശയുടെ അടിസ്ഥാനത്തിൽ ഈ രംഗത്തെ ലൈംഗികാതിക്രവും ലൈംഗിക ചൂഷണവും തടയാൻ സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഘടനയ്ക്കു വേണ്ടി മഞ്ജു വാര്യർ, ബീനാപോൾ, റീമ കല്ലിംഗൽ, പാർവതി, വിധു വിൻസെന്റ്, സജിത മഠത്തിൽ, ദീദി ദാമോദരൻ, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ്, അഞ്ജലി മേനോൻ, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണു മുഖ്യമന്ത്രിയെ കണ്ടത്. ചലച്ചിത്ര മേഖലയിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും സ്ത്രീകൾക്കു നിഷേധിക്കപ്പെടുകയാണെന്ന് ഇവർ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയിൽ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമ ഷൂട്ടിംഗ് നടക്കുന്ന സെറ്റുകൾ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം. സെറ്റുകളിൽ ലൈംഗീകപീഡന പരാതിപരിഹാരസെൽ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കണമെങ്കിൽ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവർത്തനങ്ങളിൽ 30 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകൾക്കു പ്രോത്സാഹനമായി സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകൾക്കു മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ലെന്ന് അവർ പരാതിപ്പെട്ടു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പോലീസ് സ്വീകരിച്ച സത്വര നടപടികളിൽ അവർ മതിപ്പു പ്രകടിപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ജോലിക്കാർ ഏതു തരക്കാരാണെന്നും അവരുടെ പൂർവ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പോലീസിന്റെ സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.