സ്ത്രീ വിരുദ്ധ പരാമർശത്തിൽ കാനം രാജന്ദ്രേൻ കോടിയേരി ബാലകൃഷ്ണൻ
- 24/04/2017

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശത്തിൽ മന്ത്രി എം.എം.മണിയെ തള്ളി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ രംഗത്ത്. പൊന്പിളൈ ഒരുമൈ സമരത്തെ സംബന്ധിച്ച് മന്ത്രി മണി നടത്തിയ പരാമർശം തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മണിയുടെ പരാമർശം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുമെന്നും മണിയോട് പാർട്ടി വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. വഴിയേ പോകുന്നവർ പറയുന്നതിനോട് പ്രതികരിക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേൻ പറഞ്ഞു. മണിക്കെതിരേ നടപടിയെടുക്കേണ്ടത് എൽഡിഎഫ് അല്ല, മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിയെ തള്ളി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ പൊന്പിളൈ ഒരുമൈ കൂട്ടായ്മക്കാർക്ക് മൂന്നാറിലെ സമരസമയത്ത് കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ പരിഹാസം. അടിമാലി ഇരുപതേക്കറിൽ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ ദ്വയാർഥപ്രയോഗം. പൊന്പിളൈ ഒരുമൈ സമരം ഒരു ഡിവൈഎസ്പി സ്പോണ്സർ ചെയ്തതാണ്. അവിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും മണി പറഞ്ഞു. മണിയുടെ പരാമർശത്തിനെതിരേ മുഖ്യമന്ത്രിയടക്കമുള്ളവർ രംഗത്തുവന്നിരുന്നു. മണിയുടെ പ്രസ്താവന ശരിയല്ലെന്ന് പിണറായി ഡൽഹിയിൽ പറഞ്ഞു. മന്ത്രി മണിയുടെ പരാമർശത്തിൽ ദുഖിക്കുന്നുവെന്നായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം. മണിയുടെ പ്രസ്താവന നിർഭാഗ്യകരമായെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും സ്ത്രീകളെ അപമാനിക്കുന്ന മന്ത്രിയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്നു മുൻ എംപി ടി.എൻ.സീമയും പറഞ്ഞു.