നോട്ട് മരവിപ്പിക്കൽ ഗീതുവിന്റെ വിവാഹം മുടങ്ങുമെന്ന ആശങ്കയിൽ നാട്ടുകാർ
- 23/11/2016

നോട്ട് മരവിപ്പിക്കൽ പ്രതിസന്ധിയിൽ കിഴാറൂർ സ്വദേശിനിയായ ഗീതുവിന്റെ വിവാഹം പ്രതിസന്ധികളില്ലാതെ നടത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും ഗീതുവിന്റെ സംരക്ഷണം ഏറ്റെടുത്ത സ്റ്റീഫൻ ഡേവിഡും. 2010 ലാണ് അഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനങ്ങളെ തുടർന്ന് ഗീതുവിന്റെയും മൂത്ത സഹോദരി നീതുവിന്റെയും സംരക്ഷണം കീഴാറൂർ ശാസ്താംകോണം കുക്കു നിവാസിൽ സ്റ്റീഫൻ ഡേവിഡ് –മിനി ദമ്പതികൾ ഏറ്റെടുക്കുന്നത്. കരാട്ടെ മാസ്റ്ററായ സ്റ്റീഫൻ തന്റെ ചെറു വരുമാനത്തിൽ നിന്ന് തന്റെ മക്കളായ ഹിമക്കും കുക്കുവിനുമൊപ്പം ഒരു കുറവും അറിയിക്കാതെയാണ് ഗീതുവിനെ നീതുവിനെയും വളർത്തിയത്. പ്ലസ് ടു വരെയുളള പഠനത്തിന് ശേഷം മുത്ത കുട്ടി നീതുവിനെ കഴിഞ്ഞ ഡിസംബറിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ വിവാഹം ചെയ്തയച്ചു.ഇളയവൾ ഗീതുവിന് കല്ല്യാണ ആലോചനകൾ വന്നപ്പോൾ നാട്ടുകാർ പറഞ്ഞു ഞങ്ങൾ മുന്നിലുണ്ട് പേടിക്കേണ്ട . കല്ല്യാണത്തിനായി മാരായമുട്ടം സർക്കാർ സ്കൂൾ കൂടി ലഭിച്ചതോടെ വരുന്ന ഡിസംബർ നാലിന് കല്ല്യാണവും നിശ്ചയിച്ചു. എന്നാൽ നോട്ട് മരവിപ്പിക്കൽ വന്നതോടെ സ്റ്റീഫനും കുടുബവും പ്രതിസന്ധിയിലായി. സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത പലരും നോട്ട് പ്രതിസന്ധിയിൽ പണിക്ക് പോകാതായി. സഹായിക്കാമെന്ന് പറഞ്ഞ പലരുടെയും നിക്ഷേപങ്ങൾ സഹകരണ ബാങ്കുകളിലാണ്. ഇങ്ങനെ പ്രതിസന്ധികളിൽ വട്ടം ചുറ്റിയ സ്റ്റീഫന് കഷ്ടിച്ച് അമ്പതിനായിരം രൂപാ മാത്രമാണ് സഹായമായി ലഭിച്ചത്. തുടർന്ന് സ്റ്റീഫൻ തന്റെ അഞ്ചു സെന്റ് ഭൂമിയും വീടും പണയം വയ്ക്കാൻ തീരുമാനിച്ചു. പക്ഷെ നിലവിലെ സാഹചര്യത്തിൽ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാൻ കഴിയാതായി. ദേശസാൽകൃത ബാങ്കുകളും സ്റ്റീഫനെ കൈയൊഴിഞ്ഞു. ഇനിയും മൂന്നു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലെ ഗീതുവിന്റെ വിവാഹം നടത്താൻ കഴിയൂ.. സർക്കാർ ഇടപെടലിലും സുമനസുകളുടെ കരുണയിലുമാണ് ഇനി പ്രതീക്ഷ.