പളനിസ്വാമി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു.
- 18/02/2017

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. 122 എംഎൽഎമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി അധികാരം നിലനിർത്തിയത്. 11 അംഗങ്ങൾ പനീർശെൽവം പക്ഷത്തെ പിന്തുണച്ചു. പ്രതിപക്ഷ അംഗങ്ങളെ മുഴുവൻ പുറത്താക്കിയാണ് സഭ ചേർന്നത്. വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് നിയമസഭയ്ക്കു പുറത്ത് അണ്ണാ ഡിഎംകെ പ്രവർത്തകർ ആഘോഷപ്രകടനം തുടങ്ങി. നേരത്തേ, പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ടു വട്ടം നിയമസഭ നിർത്തിവച്ചിരുന്നു. ഡിഎംകെ അംഗങ്ങളെ പുറത്താക്കി വിശ്വാസ വോട്ടെടുപ്പ് നടത്താനായിരുന്നു സ്പീക്കറുടെ നിർദേശം. എന്നാൽ ഡിഎംകെ അംഗങ്ങൾ പുറത്തുപോകാതെ ബഹളം തുടരുകയായിരുന്നു. പിന്നീട് ബലംപ്രയോഗിച്ചാണ് ഡിഎംകെ അംഗങ്ങളെ സുരക്ഷാസേന പുറത്തെത്തിച്ചത്. സഭയിൽ സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങൾ തകർത്തിരുന്നു. രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ടാണ് ഡിഎംകെ അംഗങ്ങൾ സഭയിൽ ആക്രമണം അഴിച്ചുവിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎമാരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉപദ്രവിച്ചത് ചൂണ്ടിക്കാട്ടി ഗവർണർ സി. വിദ്യാസാഗർ റാവുവിനെ ഇന്നു കാണുമെന്നും സ്റ്റാലിൻ പറഞ്ഞു. ഗവർണർ മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കിയതായും വിവരമുണ്ട്. സ്പീക്കറുടെ നാടകമാണ് നിയമസഭയിൽ കണ്ടതെന്നും ഡിഎംകെ അംഗങ്ങളെ സഭയിൽനിന്ന് പുറത്താക്കിയത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും പനീർശെൽവം പ്രതീകരിച്ചു. സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങൾ തകർത്തു. ബഞ്ചിനു മുകളിൽ കയറി ഡിഎംകെ അംഗങ്ങൾ പ്രതിഷേധിക്കുകയാണ്. ഡിഎംകെ അംഗം ശെൽവം സ്പീക്കറുടെ കസേരയിൽ കയറി ഇരിക്കുകയും ചെയ്തു. ബഹളത്തെ തുടർന്ന് നിയമസഭ ഒരു മണിവരെ നിർത്തിവച്ചതായി സ്പീക്കർ പി. ധനപാൽ പറഞ്ഞു. രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ടാണ് ഡിഎംകെ അംഗങ്ങൾ സഭയിൽ ആക്രമണം അഴിച്ചുവിട്ടത്. ഇതിനിടെ ഡിഎംകെ അംഗം ദുരൈമുരുകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. നിയമസഭയിലെ രണ്ടു സുരക്ഷാ ജീവനക്കാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. രഹസ്യബാലറ്റ് വേണമെന്ന് ഒ. പനീർശെൽവവും പ്രതിപക്ഷ നേതാവ് സ്റ്റാലിനും നിയമസഭ തുടങ്ങിയപ്പോഴേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രഹസ്യബാലറ്റ് അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനുശേഷം പനീർശെൽവത്തെ അനുകൂലിച്ച് ഡിഎംകെ അംഗങ്ങൾ സഭയ്ക്കുള്ളിൽ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തമിഴ്നാട് നിയമസഭയിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ പ്രതിഷേധിച്ച് മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിരാഹാരം തുടങ്ങിയ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമസഭയിൽ നിന്നും ഇറക്കിവിട്ടതിന് പിന്നാലെ സ്റ്റാലിൻ രാജ്ഭവനിൽ എത്തി ഗവർണർ സി.വിദ്യാസാഗർ റാവുവിനെ കണ്ടിരുന്നു. സർക്കാർ വിശ്വാസവോട്ട് തേടിയത് ചട്ടങ്ങൾ പാലിച്ചല്ലെന്നും വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്നുമാണ് സ്റ്റാലിൻ ആവശ്യപ്പെട്ടത്. സ്റ്റാലിന് പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ഡിഎംകെ എംപി ടി.കെ.എസ്.ഇളങ്കോവനും ഗവർണറെ കണ്ടു. അതിനിടെ ഗവർണർ മുംബൈ യാത്ര റദ്ദാക്കി ചെന്നൈയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ഗവർണറെ കണ്ട ശേഷമാണ് ഡിഎംകെ പ്രവർത്തകരുടെ അകന്പടിയോടെ സ്റ്റാലിൻ മറീന ബീച്ചിലേക്ക് നിരാഹാര സമരത്തിന് നീങ്ങിയത്. സമരം തുടങ്ങി നിമിഷങ്ങൾക്കകം തന്നെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.