നിയമസഭാസമ്മേളനം ഫെബ്രുവരി 23 മുതൽ
- 16/01/2017

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഫെബ്രുവരി 23നു നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനുള്ള ഷെഡ്യൂൾ സർക്കാർ തയാറാക്കി. അടുത്ത മന്ത്രിസഭായോഗത്തിന്റെ അംഗീകാരത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചുചേർക്കാനുള്ള ശിപാർശ ഗവർണർക്കു സമർപ്പിക്കും. ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്നു വരെയാണു നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ച. മാർച്ച് മൂന്നിനു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്ന തരത്തിലുള്ള ഷെഡ്യൂളാണു തയാറാക്കിയിട്ടുള്ളത്. തുടർന്ന് ബജറ്റ് ചർച്ച നടക്കും. രണ്ടുമാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി മാർച്ച് പകുതിയോടെ നിയമസഭാ സമ്മേളനം സമാപിക്കും.തുടർന്ന് ഏപ്രിൽ അവസാനത്തോടെ വീണ്ടും നിയമസഭ സമ്മേളിക്കും. മേയ് 25ഓടെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണു ശ്രമം. സാധാരണ നിലയിൽ ജൂലൈയിലോ ഓഗസ്റ്റിലോ ആണ് സമ്പൂർണ ബജറ്റ് പാസാക്കുന്നത്. ഇതു രണ്ടു മാസം നേരത്തെയാക്കാനാണു ശ്രമം. മന്ത്രിസഭയിൽ അവതരിപ്പിക്കേണ്ട തീയതി സംബന്ധിച്ച് ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് അന്തിമതീരുമാനത്തിൽ എത്തും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളനം ഫെബ്രുവരി മൂന്നാം വാരം തുടങ്ങാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു.അടുത്ത വർഷം മാർച്ച് 31നകം സമ്പൂർണ ബജറ്റ് പാസാക്കാനാണു സംസ്ഥാനം ലക്ഷ്യമിടുന്നത്. അതിനായി ജനുവരിയിൽ നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ട്. മുമ്പു വക്കം പുരുഷോത്തമൻ ധനവകുപ്പിന്റെ ചുമതല വഹിച്ചിരിക്കേ മാർച്ച് 31നകം സമ്പൂർണ ബജറ്റ് അവതരിപ്പിച്ചിരുന്നു.