ഹോട്ടലുകൾ അടയ്ക്കാൻ പോലീസിന് അധികാരമില്ലെന്നു ഹൈക്കോടതി
- 14/01/2017

കൊച്ചി: രാത്രി പതിനൊന്നിനുശേഷം ഹോട്ടലുകൾ പ്രവർത്തിക്കരുതെന്നു നിർദേശിക്കാനോ നോട്ടീസ് നൽകാനോ പോലീസിന് അധികാരമില്ലെന്നു ഹൈക്കോടതിവ്യക്തമാക്കി. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും തദ്ദേശഭരണ സ്ഥാപനത്തിന്റെയും അനുമതിയും ലൈസൻസും വാങ്ങിയാണു ഹോട്ടൽ പ്രവർത്തിക്കുന്നത്. അവരൊന്നും സമയക്രമം നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പോലീസിനു സമയം നിശ്ചയിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കാൻ ഹോട്ടൽ പ്രവർത്തനം രാത്രി 11 വരെ മാത്രമേ പാടുള്ളൂവെന്ന എസ്ഐയുടെ ഉത്തരവിനെതിരേ കൊല്ലം ശക്തികുളങ്ങര സ്വദേശി രവികുമാർ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ചിന്േറതാണ് ഉത്തരവ്. രാത്രി 11നുശേഷം ഹോട്ടൽ പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള എസ്ഐയുടെ നോട്ടീസ് ഭരണഘടന ഉറപ്പുനൽകുന്ന തൊഴിലവകാശത്തിന്റെ ലംഘനമാണ്. സാമൂഹ്യവിരുദ്ധർ താവളമാക്കുമെന്ന കാരണത്താൽ ഹോട്ടൽ രാത്രി 11നുശേഷം പ്രവർത്തിക്കരുതെന്നു പറയാൻ കഴിയില്ല. ഹർജിക്കാരനായ ഹോട്ടലുടമയ്ക്കെതിരേ പരാതിയോ കേസോ നിലവിലില്ലാത്ത സാഹചര്യത്തിൽ ഹോട്ടൽ രാത്രി 11ന് അടയ്ക്കണമെന്നു പറയാൻ കഴിയില്ല. കുറ്റകൃത്യങ്ങൾ തടയാനും കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കാനും പോലീസിന് അധികാരമുണ്ടെങ്കിലും ഇത്തരം നടപടി പാടില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. രാപ്പകൽ മത്സ്യബന്ധനം നടക്കുന്ന പ്രദേശത്താണു ഹോട്ടൽ പ്രവർത്തിക്കുന്നത്. ഇതിനുപുറമേ രണ്ടു പെട്രോൾ പന്പുകളും വർക്ക് ഷോപ്പുമൊക്കെ പ്രവർത്തിക്കുന്നുണ്ട്.