റേഷൻവിതരണംതടയുന്നവരെ അറസ്റ്റ് ചെയ്യും പിണറായി വിജയൻ
- 29/12/2016

തിരുവനന്തപുരം: റേഷൻ കടകളിലെത്തിക്കേണ്ട ഭക്ഷ്യധാന്യം തടയുന്നവരെ അറസ്റ്റ് ചെയ്യാൻ മന്ത്രിസഭാ തീരുമാനം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അധികൃതരുടെ പരാതി ലഭിച്ചാൽ അറസ്റ്റ് ചെയ്യാൻ പോലീസിനു കർശന നിർദേശം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ അറിയിച്ചു. എല്ലാ റേഷൻ കടകളിലും വേഗത്തിൽ അരിയും ഗോതമ്പും അടക്കമുള്ള ഭക്ഷ്യധാന്യം എത്തിക്കുന്നതിനു ഭക്ഷ്യ– സിവിൽ സപ്ലൈസ് മന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ ഭക്ഷ്യമന്ത്രി എഫ്സിഐ ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു പോലീസ് സഹായം തേടാൻ നിർദേശിച്ചു. അട്ടിക്കൂലിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു എഫ്സിഐ ഗോഡൗണുകളിലെ ഭക്ഷ്യധാന്യം റേഷൻ മൊത്തവിതരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനെ ചില ചുമട്ടു തൊഴിലാളി സംഘടനകൾ തടഞ്ഞിരുന്നു. ഇതേത്തുടർന്നു ഏതാനും മാസങ്ങളായി റേഷൻ കടകളിൽ അരിയില്ലാത്ത സ്‌ഥിതിയാണ്.നിലവിൽ അഞ്ച് എഫ്സിഐ ഗോഡൗണുകളിലാണു തൊഴിലാളികൾ തടസം സൃഷ്‌ടിക്കുന്നത്. ആലപ്പുഴ, ആവണീശ്വരം, കൊല്ലം, കരുനാഗപ്പള്ളി, ചിങ്ങവനം ഗോഡൗണുകളിലാണു പ്രശ്നം. ഇതിൽ ആലപ്പുഴയിലും ആവണീശ്വരത്തുമാണു പ്രശ്നം ഗുരുതരം, മറ്റിടങ്ങളിൽനിന്നു കഴിഞ്ഞ ദിവസം ഏതാനും ലോഡ് കയറ്റിറക്കു നടത്തിയിരുന്നു. ദിനംപ്രതി 81 ലോഡ് ഭക്ഷ്യധാന്യം വരെ കയറ്റി അയച്ചിരുന്ന ഗോഡൗണുകളിൽ പലതിലും ഇപ്പോൾ 15 ലോഡ് മാത്രമേ കയറ്റാൻ അനുവദിക്കുന്നുള്ളു.കേരളത്തിന്റെ ഭക്ഷ്യധാന്യ ക്വോട്ടയായ 14.25 ലക്ഷം ടൺ ഭക്ഷ്യധാന്യം കേരളത്തിനു ലഭിച്ചെങ്കിലും അട്ടിക്കൂലി പ്രശ്നവുമായി ബന്ധപ്പെട്ടുള്ള സമരത്തെത്തുടർന്നു ഇതു റേഷൻ കടകളിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.എഫ്സിഐയിൽനിന്നു കയറ്റുന്ന ഒരു ലോഡിനു 1,200 മുതൽ 1,500 രൂപ വരെ അട്ടിക്കൂലി സ്വകാര്യ മൊത്ത വിതരണക്കാർ നൽകിയിരുന്നു. വിതരണം സർക്കാർ ഏറ്റെടുത്തതോടെ അട്ടിക്കൂലിയായി ലോഡിനു പരമാവധി 750 രൂപ നൽകാമെന്നായി ധാരണ. എന്നാൽ, പ്രധാന യൂണിയനുകൾ സർക്കാർ നിർദേശം അംഗീകരിച്ചു. ചില ചെറിയ യൂണിയനുകളാണു കയറ്റിറക്കു തടയുന്നതെന്നാണു സർക്കാർ നിഗമനം.