ഭക്ഷണത്തിന്റെഅമിതവില വഴിയോരങ്ങളിൽ ഭക്ഷണം പാകംചെയ്തുകഴിക്കുന്നരീതി
- 28/12/2016

ഹോട്ടലുകളിലെ അമിതവിലയും ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കാത്തതും പാതയോരങ്ങൾ അടുക്കളയാക്കി ഭക്ഷണം പാകം ചെയ്യുന്ന ശബരിമല തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നു. ഇതരസംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരാണ് വഴിയോരങ്ങളിൽ ഭക്ഷണം തയാറാക്കുന്നത്. ഹോട്ടലുടമകളുടെ ചൂഷണം പലയിടത്തും വർധിച്ചതോടെയാണ് ഹോട്ടലുകളിൽ കയറുന്ന അയ്യപ്പന്മാരുടെ എണ്ണത്തിൽ കുറവുണ്ടായത്. ഹോട്ടൽ ഭക്ഷണത്തിന്റെ അമിതവിലയും അളവിലെ കുറവും, വൃത്തിയും ഗുണമേന്മയുമുള്ള ആഹാരം ലഭിക്കാതായതുമാണ് ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്ന രീതിയിലേക്കു ശബരിമല തീർഥാടകരെ എത്തിച്ചത്. ദൂരെ നിന്നുള്ള തീർഥാടകരാണെങ്കിൽ കൂടുതൽ പണം വാങ്ങുന്ന സമീപനവും ചില ഹോട്ടലുകാർക്കുണ്ട്.നേരത്തെ ഇതര സംസ്‌ഥാനക്കാർ മാത്രമായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നതെങ്കിൽ ഇപ്പോൽ മലയാളികളായ തീർഥാടകരും വഴിയോരത്തിരുന്നു ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന രീതി പിന്തുടരുകയാണ്. ഇത് ഇടത്താവളങ്ങളിലെ ഹോട്ടലുകാർക്കു വൻതിരിച്ചടിയാണ്. പാചകവാതക വിലവർധന, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നിവയുടെ പേരിലാണു മുമ്പ് ഹോട്ടലുകാർ വില കൂട്ടിയിരുന്നതെങ്കിൽ ഇത്തവണ പച്ചക്കറികൾക്ക് ഉൾപെടെ വില കുറഞ്ഞിട്ടും ഹോട്ടലുകളിലെ വിലയിൽ യാതൊരു കുറവുമുണ്ടായിട്ടില്ല. ഓരോ ഇടത്താവളങ്ങളിലും വില ഏകീകരണമുണ്ടെന്ന് അധികൃതർ ഉറപ്പു പറയുമ്പോഴും പല സ്‌ഥലങ്ങളിലും തോന്നിയ വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. സാധാരണ ഭക്ഷണസാധനങ്ങളുടെ ആറു ഭാഷകളിലുള്ള വില വിവര പട്ടിക പ്രദർശിപ്പിക്കണമെന്ന നിർദേശവും കാറ്റിൽപറത്തിയിരിക്കുകയാണ്. പല ഭക്ഷണശാലകളിലും മണ്ഡലകാലത്തിന്റെ ആദ്യ ദിവസങ്ങളിലുണ്ടായിരുന്ന ബോർഡുകൾ ഇപ്പോൾ കാണാനേയില്ല. കടകളിൽ പരിശോധന നടത്താനോ നടപടികൾ സ്വീകരിക്കാനോ ഭക്ഷ്യസുരക്ഷാവിഭാഗം ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഭക്ഷണത്തിന്റെ അളവിന്റെ പേരിലും പല ഇടത്താവളങ്ങളിലും ഹോട്ടലുകളിലും തീർഥാടകരെ ചൂഷണം ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇത്തരം ചൂഷണങ്ങൾ വർധിച്ചിരിക്കേയാണ് സ്വയം പാചകം ചെയ്തു ഭക്ഷണം കഴിക്കുന്ന തീർഥാടകരുടെ എണ്ണം വർധിച്ചത്. ഇടത്താവളങ്ങളോടു ചേർന്നു സൗകര്യമുള്ള സ്ഥലങ്ങളിലും പാതയോരങ്ങളുടെ വശങ്ങളിലുമെല്ലാം ഇത്തരത്തിൽ പാചകം ചെയ്യുന്ന നിരവധി തീർഥാടകരെ കാണാം. പാചക വാതക സിലിണ്ടറുകളും അടുപ്പും അരിയും മറ്റു പച്ചക്കറികളും പാത്രങ്ങളുമൊക്കെയായി അവരവരുടെ പ്രാദേശിക രീതിയിലുള്ള ഭക്ഷണം പാകം ചെയ്തു കഴിച്ചു തീർഥാടകർ യാത്ര തുടരുകയാണ്. ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്നവർ പാചകവാതകവും അടുപ്പും പച്ചക്കറിയും പലചരക്കു സാധനങ്ങളും സഹിതം സർവ സന്നാഹങ്ങളോടെയാണ് എത്തുന്നത്. പ്രത്യേകം പാചകക്കാരെ കൊണ്ടുവരുന്നവരുമുണ്ട്. ശുദ്ധജലവും മറ്റു അടിസ്‌ഥാന സൗകര്യങ്ങളുമുള്ള വഴിയോരങ്ങളിലാണ് താവളം കണ്ടെത്തുന്നത്. പിന്നീട് ഭക്ഷണം തയാറാക്കാനുള്ള ഒരുക്കം തുടങ്ങും. കൂട്ടായാണ് പച്ചക്കറിയും മറ്റും അരിയുന്നത്. 50 പേർക്കുള്ള ഭക്ഷണം നിമിഷങ്ങൾക്കകം തയാറാക്കുന്നവരുണ്ട്. തൈര് സാദവും സാമ്പാർ സാദവും വെജിറ്റബിൾ ബിരിയാണിയുമൊക്കെയാണ് വിഭവങ്ങൾ