മാധ്യമ വിലക്കിനെതിരെ ഹൈക്കോടതി മാർച്
- 22/12/2016

മാധ്യമ വിലക്കിനെതിരെ ഹൈക്കോടതി മാർച് കൊച്ചി: രാഷ്ട്രപതിയും ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും അഞ്ചു മാസമായി കോടതികളിലെ മാധ്യമവിലക്കിനു പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ന്യായാധിപന്മാരുടെ മൗനത്തിന് അതിൽ പങ്കുണ്ടെന്നു സംശയിക്കേണ്ടിവരുമെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള. മാധ്യമവിലക്കിനെതിരേ 19 ട്രേഡ് യൂണിയനുകളും കേരള പത്രപ്രവർത്തക യൂണിയനും ചേർന്നു നടത്തിയ ഹൈക്കോടതി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഭിപ്രായങ്ങളെ മാനിക്കാത്ത അഭിഭാഷകരെ നിലയ്ക്കുനിർത്താൻ ന്യായാധിപർ തയാറാകണം. നീതിന്യായ സംവിധാനം രാജ്യത്തിന്റെ പൊതുസ്വത്താണെന്നും അതു നിലനിർത്തുന്നതിൽ മുഖ്യപങ്കു വഹിക്കുന്നതു മാധ്യമങ്ങളാണെന്നും ചന്ദ്രൻപിള്ള പറഞ്ഞു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. ഐജി ഓഫീസിനു സമീപം മാർച്ച് പോലീസ് തടഞ്ഞു. തുടർന്നു പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.എസ്. ശർമ എംഎൽഎ, എഐടിയുസി സംസ്‌ഥാന സെക്രട്ടറി കെ.എൻ. ഗോപി, ബിഎംഎസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, എഐടിയുസി സംസ്‌ഥാന സെക്രട്ടറി പി. രാജു, എസ്ടിയു ദേശീയ സെക്രട്ടറി ടി. രഘുനാഥ് പനവേലി, ടിയുസിസി സംസ്‌ഥാന സെക്രട്ടറി കളത്തിൽ വിജയൻ, വി.ബി. ഭട്ട് (എൻഎൽഒ), അജ്മൽ ശ്രീകണ്ഠപുരം (ഐഎൻഎൽസി), അനിൽ കാഞ്ഞിലി (കോൺഗ്രസ്–എസ്), പി.എം. ദിനേശൻ (എഐടിയുസി), മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര, കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന പ്രസിഡന്റ് പി.എ. അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ, കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്‌ഥാന പ്രസിഡന്റ് ജയ്സൺ മാത്യു, ചാൾസ് ജോർജ് (യുടിയുസി), എൻഎൽസി സംസ്‌ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, എൻഎസ്ടിയു ജില്ലാ പ്രസിഡന്റ് കെ.എം. സാദത്ത്, സാൽവി കെ. ജോൺ, ടി.സി. സുബ്രഹ്മണ്യം, നാസർ പാറപ്പുറം, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് കെ. രവികുമാർ എന്നിവർ പ്രസംഗിച്ചു.