സാധാരണക്കാരെ വലച്ചു മോദിയും പിണറായിയും :ചെന്നിത്തല
- 19/12/2016

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിപ്പായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുഭാഗത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനദ്രോഹ നടപടികളുമായി ജനങ്ങളുടെ ദുരിതം വർധിപ്പിക്കുമ്പോൾ മറുഭാഗത്തു പിണറായി വിജയനും ജനദ്രോഹ നടപടികൾതന്നെയാണു നടത്തുന്നതെന്നു ചെന്നിത്തല പറഞ്ഞു. കേരളത്തിൽ റേഷൻ കടകളിൽ രൂക്ഷമായ അരിക്ഷാമം ഉണ്ടായിട്ടും പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ടു മുഖ്യമന്ത്രി ഇടപെടുന്നില്ലെന്നു ചെന്നിത്തല ചോദിച്ചു. സാധാരണക്കാർ ദുരിതത്തിലാണ്. ഡിസംബർ മാസത്തെ അരിയെക്കുറിച്ചു യാതൊരു വ്യക്‌തതയുമില്ല. ക്രിസ്മസിനു ജനങ്ങളെ പട്ടിണിക്കിടുന്ന സമീപനമാണു സർക്കാരിന്റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂർ ഡിസിസി ഓഫീസിൽ വാർത്താലേഖകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. രണ്ടു കിലോ അരി മാത്രമാണ് ഇപ്പോൾ റേഷൻ കടകളിൽ കിട്ടുന്നത്. നോട്ടുനിരോധനത്തിന്റെ മറവിൽ സംസ്‌ഥാന സർക്കാർ ജനത്തെ പീഡിപ്പിക്കുകയാണ്. ഇതിനെതിരേ യുഡിഎഫ് ശക്‌തമായ പ്രക്ഷോഭങ്ങൾ നടത്തും.ഉദ്യോഗസ്‌ഥതലത്തിലെ തമ്മിലടി രൂക്ഷമായിരിക്കുന്നു. ഭരണരംഗത്ത് ഇത്രയേറെ അനിശ്ചിതത്വം മുമ്പുണ്ടായിട്ടില്ല. ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർ തമ്മിലടിച്ചു കുടിപ്പക തീർക്കുകയാണ്. ഉദ്യോഗസ്‌ഥതലത്തിലെ മരവിപ്പ് ഭരണത്തെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു.സിപിഎമ്മും സിപിഐയും തമ്മിൽ ഒരു കാര്യത്തിലും ചേർച്ചയില്ല. മാവോയിസ്റ്റുകളുടെ കാര്യത്തിലായാലും അതിരപ്പിള്ളിയുടെ കാര്യത്തിലായാലും സിപിഎമ്മിനും സിപിഐക്കും വിരുദ്ധ അഭിപ്രായമാണ്. ഇവരുടെ ഐക്യമില്ലായ്മ തെരുവിലേക്കെത്തിയിരിക്കുന്നു. സംസ്‌ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മുഖ്യമന്ത്രി ഇടപെടുന്നില്ല. റേഷൻ പ്രതിസന്ധിയിലും എഫ്സിഐ ഗോഡൗണുകളിലെ തൊഴിലാളികളുടെ പ്രശ്നത്തിലും എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെടാത്തതെന്നു വ്യക്‌തമാക്കണം. സംസ്‌ഥാനസർക്കാരിന്റെ ആറുമാസത്തെ ഭരണം സമ്പൂർണ പരാജയമാണ്. തികച്ചും നിരാശാജനകവും ജനജീവിതം ദുസ്സഹവുമാണ്.നോട്ടുപിൻവലിക്കലിൽ വലഞ്ഞ ജനത്തിനു മോദി നൽകിയ ഇരുട്ടടിയാണ് ഇന്ധന വിലവർധന. ഇന്ധനവില വർധിപ്പിച്ചു കേന്ദ്രം ജനത്തെ കൊള്ളയടിക്കുകയാണ്. ക്രൂഡോയിലിന്റെ വില താഴ്ന്നിട്ടുപോലും അതിന്റെ ഗുണം ജനങ്ങൾക്കു കിട്ടിയില്ല. ഇന്ധന വിലവർധനയിൽനിന്നു ജനങ്ങളെ രക്ഷിക്കാൻ സംസ്‌ഥാന സർക്കാരിന്റെ നികുതി പിൻവലിക്കണം. ക്രൂഡോയിൽ വില വർധിച്ചപ്പോൾ യുപിഎ സർക്കാർ എക്സൈസ് തീരുവ കുറച്ചിരുന്നത് അദ്ദേഹം ഓർമിപ്പിച്ചു.എന്നാൽ ഇപ്പോൾ റിലയൻസ് പോലുള്ള വൻകിട കമ്പനികൾക്കു ലാഭമുണ്ടാക്കി കൊടുക്കുകയാണു കേന്ദ്രം. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 18 തവണ എണ്ണവില വർധിപ്പിച്ചതിലൂടെ രണ്ടു ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ് സർക്കാരിനു കിട്ടിയതെന്നും ഇതിന്റെ പങ്ക് റിലയൻസ് പോലുള്ള വൻകിട കമ്പനികൾക്കു കിട്ടിയെന്നും ചെന്നിത്തല പറഞ്ഞു.