താലൂക്ക് റീസർവെ യിൽ മാറ്റിയ ജീവനക്കാർക്ക് പകരം ആളെത്തിയില്ല
- 15/12/2016

താലൂക്ക് റീസർവെ യിൽ മാറ്റിയ ജീവനക്കാർക്ക് പകരം ആളെത്തിയില്ല നെയ്യാറ്റിൻകര : നെയ്യാറ്റിൻകര താലൂക്കിലെ 21 വില്ലേജുകളുടെ നിയന്ത്രണമുള്ള റീസർവെ ഓഫീസാണ് ജീവനക്കാരില്ലാത്തതിനെ തുടർന്ന് അടഞ്ഞ് കിടക്കുന്നത്. മൂന്നു മാസങ്ങൾക്ക് മുമ്പ് വിവിധ കാരണങ്ങൾ ഉന്നയിച്ച് 14 ജീവനക്കാരെ റീസർവെ വിഭാഗത്തിൽ നിന്ന് കൂട്ടമായി സ്ഥലം മാറ്റിയെങ്കിലും നാളിതുവരെ പകരക്കാർ എത്തിയിട്ടില്ല.വിഴിഞ്ഞം തീരദേശ മേഖലമുതൽ മലയോര മേഖലയായ അമ്പൂരി പഞ്ചായത്ത് വരെയുള്ള 21 വില്ലേജുകളുടെയും സർവെ പ്രവർത്തനങ്ങൾ നിലച്ചതോടെ നൂറുകണക്കിന് പരാതിക്കാരാണ് ദിവസേന താലൂക്ക് ഓഫീസിലെത്തി നിരാശരായി മടങ്ങുന്നത്. ഹെഡ് സർവയറും രണ്ട് ഡ്രാഫ്റ്റ്സ്മാൻമാരുമുൾപ്പെടെ 15 ജീവനക്കാരുള്ള റീസർവെ വിഭാഗം നിശ്ചലമായതോടെ തീർപ്പ് കൽപ്പിക്കേണ്ട 5000 ലധികം പരാതികളാണ് സർവെ ഓഫിസിൽ മാത്രം കുന്നുകൂടി കിടക്കുന്നത്.നിസാരമായി തീർക്കേണ്ട 1500 ലേറെ ഫയലുകളാണ് ഹെഡ് സർവയറുടെ ഊഴം കാത്ത് കിടക്കുന്നത്. പരമ്പരാഗതമായി നടക്കുന്ന ചെയിൽ സർവെക്ക് ദിവസം നിശ്ചയിക്കപ്പെട്ട പലരും ജീവനക്കാരില്ലാത്തതിനാൽ വസ്തുക്കളുടെ ക്രയ വിക്രയം പോലും നടത്താനാവാതെ വിഷമിക്കുകയാണ്.സാറ്റ്ലൈറ്റ് സർവെക്ക് വേണ്ടി സർവെ വിഭാഗത്തിന് ടോട്ടർ ഫോർ സർവെ എന്ന ആധുനിക ഉപകരണമുണ്ടെങ്കിലും മെഷീൻ കേടായതിനാൽ നെയ്യാറ്റിൻകര താലൂക്കിന് കീഴിൽ സാറ്റ്ലൈറ്റ് സർവെ നടക്കുന്നില്ല.പരാതിക്കാർക്ക് വേണ്ടി വില്ലേജ് ഓഫിസിൽ നിന്ന് ആരംഭിക്കുന്ന സർവെ നടപടികൾ താലൂക്ക് സർവെയർ, ഹെഡ് സർവെയർ, അഡിഷണൽ തഹസിൽദാർ എന്നിങ്ങനെ കടമ്പകൾ ഏറെ കടന്ന് പട്ടയമെന്ന സ്വപ്നത്തിലെത്തുമ്പോഴേക്കും സാമ്പത്തികമായും മാനസികമായും പരാതിക്കാർ തളർന്നിരിക്കും.നിലവിൽ കുന്നുകൂടി കിടക്കുന്ന മിക്ക പരാതികളിലും പരാതിക്കാരുടെ തോരാത്ത കണ്ണീരുണ്ടെന്നതാണ് സത്യം . എന്നാൽ പരാതിയുമായി മുടങ്ങാതെയെത്തുന്ന പാവങ്ങൾക്ക് നാളെവരൂ എന്ന വലിയ പ്രതീക്ഷ നൽകിയാണ് താലൂക്ക് ഓഫീസ് ജീവനക്കാർ മടക്കുന്നത്.