സ്പ്രിൻക്ലറുമായി മുഖ്യമന്ത്രി ചർച്ച നടത്തിയോ: ചെന്നിത്തല
- 23/04/2020

അമേരിക്കൻ യാത്രയിൽ സ്പ്രിൻക്ലറുമായി മുഖ്യമന്ത്രി ചർച്ച നടത്തിയോ: ചെന്നിത്തല ...........................................................................................................................................................................തിരുവനന്തപുരം∙ അമേരിക്കൻ യാത്രയ്ക്കിടെ ഹൂസ്റ്റണിൽ സ്പ്രിൻക്ലർ കമ്പനിയുമായി ചർച്ച നടത്തിയോ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചർച്ച നടത്തിയെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കർ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രി തന്നെയാണോ ഇതു ചെയ്തത്. വയോധികരായ മാതാപിതാക്കൾക്കു കേരളം സംരക്ഷണം നൽകുന്നതിനുള്ള നന്ദിയായി കമ്പനി ഉടമ നൽകുന്ന സേവനമെന്ന മുഖ്യമന്ത്രിയുടെ ന്യായം ഐടി സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞെന്നും പറഞ്ഞു. അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയല്ല, അസാധാരണ കൊള്ളയാണു നടന്നത്. കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യമായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ. മറുപടി പറയില്ല എന്നത് ഏകാധിപതിയുടെ സ്വരമാണ്. ജനങ്ങൾ മറുപടി പറയിക്കും. ഇടപാടു താൻ പുറത്തു കൊണ്ടുവന്ന ശേഷം പറഞ്ഞ കാര്യം വസ്തുതയല്ലെന്നു മുഖ്യമന്ത്രിക്കു തെളിയിക്കാമോയെന്നു വെല്ലുവിളിക്കുന്നു. ഡേറ്റാ മോഷണ സാധ്യത ശക്തമാണ്. അതു തെളിയിക്കാൻ തനിക്കു സാധിക്കില്ല. അതിനു സിബിഐ അന്വേഷണം കൂടിയേ തീരൂ. ഹൈക്കോടതി നിരീക്ഷണം സർക്കാരിനു തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് സ്റ്റോർ പർച്ചേസ് മാനുവൽ പ്രകാരം ഇത്തരം കരാറിലേർപ്പെടുന്നതു രാജ്യത്തെ നിയമത്തിനകത്തു നിന്നാകണം. മറിച്ചെങ്കിൽ കേന്ദ്ര അനുവാദം വേണം. ഇതൊന്നുമില്ലാതെ യുഎസിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ എങ്ങനെ കരാറിലേർപ്പെട്ടു. തിരക്കിട്ടു കരാറിലേർപ്പെടേണ്ട സാഹചര്യമെന്നു വാദിക്കുന്നവർ, ഇതുവരെ അതുകൊണ്ട് എന്തു നേട്ടമുണ്ടായി എന്നു വിശദീകരിക്കുമോ. 2 വർഷമായി സഹകരിക്കുന്നുവെന്ന് ഐടി സെക്രട്ടറി അവകാശപ്പെടുന്ന സ്പ്രിൻക്ലറുമായി മുഖ്യമന്ത്രി എവിടെ വച്ച്, ഏതൊക്കെ തരം ചർച്ച നടത്തി. പ്രതിപക്ഷം ഐക്യം തകർക്കുന്നുവെന്ന് ആരോപിക്കുന്നവർ ബംഗാളിൽ മമതാ സർക്കാരിനെതിരെ സമരം നടത്തി സിപിഎം നേതാക്കളായ സൂര്യകാന്ത് മിശ്രയും ബിമൻബോസും അറസ്റ്റ് വരിച്ചത് അറിഞ്ഞില്ലേ. വാഷിങ്ടൻ പോസ്റ്റിനു തിരുത്തു കൊടുക്കേണ്ടി വന്ന, കേരള സർക്കാരിനെ പ്രകീർത്തിച്ചുള്ള ലേഖനമടക്കം സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുളള പിആർ ടീമിന്റെ നടപടികളല്ലേ? 4 വർഷമായി ഐടി സെക്രട്ടറി സ്ഥാനത്തു തുടരുന്നയാൾ ഡേറ്റാ വിശകലനത്തിൽ കേരളത്തിനു സ്വയം പര്യാപ്തത ഉണ്ടാക്കാൻ എന്തു ചെയ്തു. സ്പ്രിൻക്ലർ ഇടപാട് പരിശോധിക്കാൻ രണ്ടംഗ സമിതി തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം കരാർ യുഎസ് കമ്പനിയായ സ്പ്രിൻക്ലറിനു നൽകിയതിൽ വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നു അന്വേഷിക്കാൻ രണ്ടംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. കേന്ദ്ര വ്യോമയാന മുൻ സെക്രട്ടറി എം.മാധവൻ നമ്പ്യാർ, ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (ഐഐഐടിഎംകെ) നൽകും. പ്രതിപക്ഷ ആരോപണങ്ങൾ അവഗണിക്കുന്നെന്നു തിങ്കളാഴ്ച മുഖ്യമന്ത്രി പറഞ്ഞെങ്കിലും അന്വേഷണവുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്നു വ്യക്തമാക്കുന്നതാണ് ഉത്തരവ്. സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ മാനദണ്ഡങ്ങൾ ഉറപ്പാക്കിയോ, കരാർ ഒപ്പിടുന്നതിൽ സർക്കാർ വ്യവസ്ഥകൾ പാലിച്ചോ തുടങ്ങിയ കാര്യങ്ങളാണു സമിതി പരിശോധിക്കുന്നത്. ചട്ടങ്ങളിൽ നിന്നു വ്യതിചലിച്ച് കരാർ ഒപ്പിട്ടുണ്ടെങ്കിൽ കോവിഡ് പോലുള്ള അസാധാരണ സാഹചര്യത്തിൽ അതു ന്യായീകരിക്കാൻ കഴിയുന്നതാണോയെന്നും സമിതി പരിശോധിക്കും.