നവരാത്രി ഘോഷയാത്രയ്ക്ക് കേരള അതിര്‍ത്തിയില്‍ ഊഷ്മളമായ വരവേല്‍പ്പ്
- 08/10/2018

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര നവരാത്രി ഘോഷയാത്രയ്ക്ക് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഇന്നലെ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. കഴിഞ്ഞ ദിവസം പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ നിന്നും വായ്ക്കുരവകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയില്‍ തമിഴ്നാട് ദേവസ്വം കമ്മിഷണര്‍ വലിയകാണിയ്ക്ക സമര്‍പ്പിച്ച് ഉടവാള്‍ ഏറ്റു വാങ്ങിയതോടെ ഘോഷയാത്ര ആരംഭിച്ചത്. പദ്മനാഭപുരം കൊട്ടരത്തിലെ തേവരക്കെട്ട് സരസ്വതി ദേവി , വേളിമല കുമാരസ്വാമി , ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് വന്‍ സുരക്ഷാ വലയത്തില്‍ അനന്തപുരിയിലേയ്ക്ക് ആനയിക്കുന്നത്. പല്ലക്കില്‍ എഴുന്നള്ളിയ വിഗ്രഹങ്ങള്‍ കഴിഞ്ഞ ദിവസം കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ ഇറക്കി പൂജ ചെയ്ത ശേഷം രാത്രി ക്ഷേത്രത്തില്‍ തങ്ങുകയുണ്ടായി. തുടര്‍ന്ന് ഇന്നലെ രാവിലെ 11.00 മണിയോടുകൂടി കളിയിക്കാവിളയില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയെ സി.കെ ഹരീന്ദ്രൻ എം എൽ എ യുടെ നേതൃത്വത്തിൽ കേരള പൊലീസ് , ദേവസ്വം അധികൃതര്‍ , റവന്യൂ ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ നേതാക്കൾ എന്നിവര്‍ ചേര്‍ന്ന് ആചാര പ്രകാരം സ്വീകരിച്ചു. ഇന്നലെ വൈകിട്ടോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇറക്കി പൂജ നടത്തി. തുടര്‍ന്ന് ക്ഷേത്രത്തില്‍ തങ്ങിയ ശേഷം ഇന്ന് രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര ഉച്ചയോടെ ബാലരാമപുരത്ത് ഭക്ഷണവും ,തുടർന്ന് കരമന അമ്മന്‍ കോവിലില്‍ എത്തി പൂജകള്‍ക്ക് ശേഷം കുമാര സ്വാമിയെ വെളളിക്കുതിരയു ടെ പുറത്ത് എഴുന്നളളിക്കും. രാത്രി ഘോഷയാത കോട്ടയ്ക്കകത്ത് എത്തിച്ചേരുമ്പോള്‍ മൂലംതിരുനാള്‍രാമവര്‍മ്മ (പദ്മനാഭ സ്വാമി ക്ഷേത്ര സ്ഥാനി) ഉടവാള്‍ ഏറ്റു വാങ്ങി വിഗ്രഹങ്ങളെ വരവേല്‍ക്കും. തുടര്‍ന്ന് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജക്കിരുത്തുന്നതോടെ നവരാത്രി പൂജയ്ക്ക് തുടക്കമാകും. ഫോട്ടോ :നവരാത്രി വിഗ്രഹങ്ങള്ഇന്ന ലെ അതിര്‍ത്തിയായ കളിയിക്കാവിളയില് എത്തിച്ചേര്‍ന്നപ്പോൾ എം.എൽ.എ സി.കെ ഹരീന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.