ശശിതരൂർ എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്ത്. അയച്ചു
- 12/05/2018

നെയ്യാറ്റിൻകര;,നെയ്യാറ്റിൻകര പാറശ്ശാല, കോവളം പ്രദേശങ്ങളെ തിരുവനന്തപും റവന്യൂ ഡിവിഷണൽ ഓഫീസിന്റെ പരിധിയിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഡോ. ശശി തരൂർ എംപി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കത്ത്. അയച്ചു . തിരുവനന്തപും റവന്യൂ ഡിവിഷണൽ ഓഫീസിന്റെ പരിധിയിലായിരുന്ന നെയ്യാറ്റിൻകര, പാറശ്ശാല, കോവളം എന്നീ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തി നെടുമങ്ങാട്ടെ വാളിക്കോടിൽ നിന്നും ഒരു കിലോമീറ്റർ അകലെ ആസ്ഥാനമാക്കി നെടുമങ്ങാട് നാമധേയത്തിൽ ഒരു പുതിയ റവന്യു ഡിവിഷൻ ഈ അടുത്ത കാലത്താണ് രൂപീകരിച്ചത്. ഭരണ സൗകര്യാർത്ഥം എന്ന നിലയിലാണ് ഈ ഡിവിഷൻ രൂപീകരിച്ചിട്ടുള്ളതെങ്കിലും നെയ്യാറ്റിൻകര - പാറശ്ശാല - കോവളം പ്രദേശത്തെ ജനങ്ങൾക്ക് ആകമാനം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനമാണ് ഇത്. ഈ തീരുമാനത്തിനെതിരെ ടി പ്രദേശത്ത് രാഷ്ട്രീയഭേദമന്യേയുള്ള പൊതു സമൂഹം വിവിധങ്ങളായ പ്രതിഷേധ സമരപരിപാടികൾ നടത്തിവരികയാണ്. എന്റെ അറിവിൽ പൊതു സമൂഹത്തിൽ നിന്ന് ഉയർന്ന് വന്നിരിക്കുന്ന ഈ പ്രതിഷേധത്തിലും ആശങ്കയിലും കഴമ്പുള്ളതായി കാണുന്നു. പുതിയ ഡിവിഷണൽ ഓഫീസിന്റെ രൂപീകരണം നെയ്യാറ്റിൻകര താലൂക്കുകാർക്ക് വളരെ അസൗകര്യമാണ് എന്നുള്ളത് വസ്തുതാപരമായി ശരിയാണെന്ന് കാണാം. നിലവിൽ തിരുവനന്തപുരം കുടപ്പനക്കുന്നിൽ സ്ഥിതി ചെയ്യുന്ന റവന്യു ഡിവിഷണൽ ഓഫീസിലേക്ക് നെയ്യാറ്റിൻകരയിൽ നിന്നുള്ള ദൂരം 22 കിലോമീറ്റർ ആയിരിക്കെ നിർദ്ദിഷ്ട ആർ.ഡി.ഓഫീസിലേക്ക് പോകാൻ കാട്ടാക്കട വഴി 34 കിലോമീറ്ററും, പാറശ്ശാല -തിരുവനന്തപുരം ആർ.ഡി ഓഫീസ് 32 കിലോമീറ്ററും , നിർദ്ദിഷ്ട ഓഫീസിലേക്ക് പാറശ്ശാലയിൽ നിന്ന് നെടുമങ്ങാട്ടേക്ക് (കള്ളിക്കാട് വഴി ) 48 കിലോമീറ്ററുമാണ്. പൊഴിയൂർ-പൂവാർ നിവാസികൾക്ക് നിർദ്ദിഷ്ട ഓഫീസിലേക്ക് എത്തുന്നതിന് 50 കിലോമീറ്ററിന്മേൽ യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ബാലരാമപുരം - തിരുവനന്തപും ആർ.ഡി. ഓഫീസ് അകലം 18 കിലോമീറ്റർ ആയിരിക്കെ പുതിയ ഓഫീസിലേക്കുള്ള ദൂരം 30 കിലോമീറ്റർ ആണെന്നത് പരിഷ്കാരത്തിന്റെ അശാസ്ത്രീയത വെളിവാക്കുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി രൂപീകരിച്ചതായി സർക്കാർ നിലപാടെടുക്കുമ്പോഴും നെയ്യാറ്റിൻകര താലൂക്കിനെ നെടുമങ്ങാട് ഡിവിഷന്റെ ഭാഗമാക്കാനുള്ള തീരുമാനം ഇന പ്രദേശത്തെ ജനങ്ങശക്ക് അസൗകര്യം ഉണ്ടാക്കിയതായി മനസ്സിലാക്കാവുന്നതാണ്. നിർദ്ദിഷ്ട ഡിവിഷണൽ ഓഫീസിലേക്ക് എത്തിച്ചേരുന്നതിന് കൂടുതൽ ദൂരവും സാമ്പത്തിക ബാധ്യതയും യാത്രാക്ലേശവും സംജാതമാക്കുന്നതാണ്. റവന്യു കേസുകൾ, പോലീസ് ഡിപ്പാർട്ട്മെന്റിന്റെ അടിസ്ഥാനത്തിലുള്ള മറ്റ് കേസുകൾ , കാലപരിധി കഴിഞ്ഞ ജനന- മരണ രജിസ്ട്രേഷൻ, പവർ ഓഫ് അറ്റോർണി സാധുവാക്കൽ തുടങ്ങി സാധാരണക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് പല തവണ ബന്ധപ്പെടേണ്ട ഓഫീസിൽ നെയ്യാറ്റിൻകര താലൂക്കിൽ ഉള്ളവർക്ക് എത്താൻ നിരവധി ബസ്സുകൾ മാറിക്കയറേണ്ടി വരുമെന്നുള്ളത് വലിയ ദുരിതമാണ് സൃഷ്ടിക്കുക. ആയതിനാൽ ദൂരം കുറഞ്ഞതും മതിയായ യാത്രാ സൗകര്യവും ഉള്ള തിരുവനന്തപുരം ആർ.ഡി.ഒ ക്ക് കീഴിൽത്തന്നെ നെയ്യാറ്റിൽ കര താലൂക്കിനെ നിലനിർത്താനോ നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് ഒരു പുതിയ റവന്യു ഡിവിഷൻ അനുവദിക്കുന്നതിനോ ഉതകുന്ന അടിയന്തര തുടർ നടപടികൾ സ്വീകരിക്കുന്നതിന് താങ്കളുടെ വ്യക്തിപരമായ ശ്രദ്ധകൂടി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.