സ്വൈരജീവിതം തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം: പിണറായി വിജയൻ

കല്യാശേരി (കണ്ണൂർ): പുരോഗമന ചിന്താഗതിക്കാർ മൃത്യുഞ്ജയ മന്ത്രം ഉരുവിടണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രതിലോമകാരികൾ നമ്മുടെ നാട്ടിലും തലപൊക്കുന്നതിനെതിരേ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ വജ്രജൂബിലിയാഘോഷത്തിന്റെ ഭാഗമായി കല്യാശേരിയിൽ നടന്ന നായനാർ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തുറന്ന ചർച്ചകൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഏറ്റവും പ്രാധാന്യം നൽകുന്ന നാടാണിത്. അതിനിടയിൽ നടക്കുന്ന കൊലപാതകങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്. രാജ്യമാകെ ഇതിനെതിരേ ആശങ്കയുയരുന്ന ഘട്ടത്തിൽ കേരളത്തിലും ഇത്തരം ശക്തികൾ തലയുയർത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനാണു ശ്രമിക്കുന്നത്.നാട്ടിൽ നിലകൊള്ളുന്ന മതമൈത്രിയും ശാന്തിയുമാണ് നമ്മുടെ ഏറ്റവും വലിയ പ്രത്യേകത. അതിനിടയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം ശത്രുക്കളാക്കി പോരടിപ്പിക്കാൻ ഒരുവിഭാഗം ശ്രമം നടത്തുകയാണ്. ഇത്തരം കാര്യങ്ങൾ ലോകമാകെ നടക്കുന്നതായി മേനിപറഞ്ഞു നമ്മുടെ നാടിന്റെ സ്വൈരജീവിതം തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു സ്നേഹം പങ്കുവയ്ക്കുന്ന സമൂഹമായി വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.