സഹകരണബാങ്ക് നിക്ഷേപം: ആശങ്കവേണ്ടെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണത്തിൽ നിന്ന് ഒരു ചില്ലിക്കാശുപോലും ആർക്കും നഷ്ടമാകില്ലെന്നും എല്ലാ നിക്ഷേപങ്ങൾക്കും സർക്കാർ ഗാരന്റി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ടു സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സഹകരണമേഖലയെ തകർക്കുന്ന കേന്ദ്ര നിലപാടു തിരുത്തണമെന്നും 500 രൂപ, 1000 രൂപ നോട്ടുകൾ സ്വീകരിക്കാൻ ജില്ലാ സഹകരണ ബാങ്കുകളേയും പ്രാഥമിക സഹകരണ സംഘങ്ങളേയും അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി. പ്രമേയത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഭേദഗതി ചെയ്യണമെന്ന ബിജെപി അംഗം ഒ. രാജഗോപാലിന്റെ നിർദേശം അവതരിപ്പിക്കാൻ അനുവദിച്ചില്ല. തുടർന്നു ഭരണ–പ്രതിപക്ഷ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയം രാജഗോപാലിന്റെ എതിർപ്പോടെയാണു പാസാക്കിയത്.സർവകക്ഷി നിവേദകസംഘം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും കാണാൻ ശ്രമിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതെങ്കിലും സഹകരണ സ്ഥാപനം വഴിവിട്ട നടപടി സ്വീകരിക്കുന്നുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കും. സഹകരണ മേഖലയിലെ കള്ളപ്പണം തടയാൻ ആദായനികുതി, എൻഫോഴ്സ്മെന്റ് പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. കള്ളപ്പണത്തിനെതിരേയുള്ള നടപടികൾക്കു സർക്കാർ പൂർണ പിന്തുണ നൽകും.നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തെ സാമ്പത്തിക അടിമത്തത്തിലേക്കു തള്ളിവിടാനുള്ള ശ്രമമാണു നടക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. കേന്ദ്രസർക്കാർ നടപടിയെ സംശയത്തോടെ മാത്രമേ കാണാൻ കഴിയൂ. കറൻസി പിൻവലിച്ചതുകൊണ്ട് കള്ളപ്പണക്കാർക്കു ബുദ്ധിമുട്ട് ഉണ്ടായില്ല. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന മോദിയുടെ പ്രഖ്യാപനം വെറുതെയായി. 900 കള്ളപ്പണക്കാരുടെ പട്ടിക തലയിണയ്ക്കടിയിൽ വച്ചു പ്രധാനമന്ത്രി ഉറങ്ങുകയാണ്. കള്ളപ്പണക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ മോദിക്ക് എന്താണിത്ര മടി? സഹകരണ ബാങ്കുകളെ തകർക്കാൻ ആഗോള ഗൂഢാലോചന കൂടിയുണ്ടെന്നു സംശയിക്കേണ്ടിവരുന്നു. സഹകരണ മേഖലയെ തകർക്കുന്ന നിർദേശങ്ങൾ ലോകബാ ങ്കിന്റെ സഹായത്തോടെയാണുണ്ടായത്. ഗ്രാമീണ മേഖലയിൽ ശക്തമായ സാന്നിധ്യമായ സഹകരണ ബാങ്കിനെ തകർക്കാൻ ആഗോള ഗൂഢാലോചനയുണ്ടെന്നാ ണു സംശയിക്കുന്നത്. കേന്ദ്രസർക്കാരും ആർബിഐയും ഇതിനു കൂട്ടുനിൽക്കുകയാണ്. ദേശീയത, ഭീകരവാദം, കള്ളപ്പണം എന്നിവയുടെ പേരുപറഞ്ഞു സഹകരണ മേഖലയുടെ അസ്തിവാരം തോണ്ടാനാണു കേന്ദ്രസർക്കാർ നീക്കമെന്നും പിണറായി വിജയൻ പറഞ്ഞു