പ്രഫ. എം.ജി.കെ. മേനോൻ അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും പ്രമുഖ ഭൗതികശാസ്ത്രജ്‌ഞനുമായ പ്രഫ. എം.ജി.കെ. മേനോൻ (88) അന്തരിച്ചു. വി.പി. സിംഗ് മന്ത്രിസഭയിൽ ശാസ്ത്രസാങ്കേതിക–വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ശാസ്ത്രസാങ്കേതിക വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1928ൽ ഓഗസ്റ്റ് 28നു മംഗലാപുരത്താണു മാമ്പിള്ളിക്കളത്തിൽ ഗോവിന്ദകുമാർ മേനോൻ എന്ന എം.ജി.കെ. മേനോന്റെ ജനനം. പിതാവ് ജോധ്പുർ കൊട്ടാരത്തിലെ ഉയർന്ന ഉദ്യോഗസ്‌ഥനായിരുന്നു.1972ൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഇസ്രോ) ചെയർമാനായിരുന്നു. ജോധ്പൂരിലെ ജസ്വന്ത് കോളജിൽ നിന്നും ബോംബെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നും ബിരുദങ്ങൾ നേടിയശേഷം ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡി എടുത്തു. ഹോമി ജെ. ഭാഭയുടെ നിർദേശത്തെത്തുടർന്ന് ഇന്ത്യയിലെത്തിയ എം.ജി.കെ മേനോൻ 1955ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ചേർന്നു. 35–ാം വയസിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഡയറക്ടറായി സേവനമനുഷ്ഠിച്ച മേനോന് രാജ്യം 1985ൽ പദ്മവിഭൂഷൺ ബഹുമതി നല്കി. 1968ൽ പദ്മഭൂഷണും ലഭിച്ചു. കോസ്മിക് കിരണങ്ങളും പാർട്ടിക്കിൾ ഫിസിക്സുമാണു മോനോന്റെ ഗവേഷണ മേഖല. കോലാർ ഖനികളിലെ ഭൂഗർഭ കോസ്മിക് കിരണത്തെക്കുറിച്ചും ഗവേഷണം നടത്തി.1982 മുതൽ ഏഴുവർഷം പ്ലാനിംഗ് കമ്മീഷൻ അം ഗമായിരുന്നു. 1986 മുതൽ 89 വരെ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേ ഷ്‌ടാവായും പ്രവർത്തിച്ചു. 1989 മുതൽ ഒരുവർഷം കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഉപാധ്യക്ഷനായും 1990–96 കാലഘട്ടത്തിൽ രാജ്യസഭാംഗമായും സേവന മനുഷ്ഠിച്ചു. ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസിലും റോയൽ സൊസൈറ്റി ഓഫ് ലണ്ടനിലും അംഗമായിരുന്നു.