നീതിനിര്‍വഹണത്തില്‍ ::::::::: പൊലീസ് ജനങ്ങളുടെ ::::::::പക്ഷത്ത് നില്‍ക്കുക::::::::::::പിണറായി വിജയന്‍

കണ്ണൂര്‍ ::::നീതിനിര്‍വഹണത്തില്‍ ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുകയെന്നതാണ് സര്‍ക്കാരിന്റെ പൊലീസ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ പൊലീസ് പ്രവര്‍ത്തിക്കണം. വ്യക്തികള്‍, ഗ്രൂപ്പുകള്‍, സാമുദായിക- രാഷ്ട്രീയവിഭാഗങ്ങള്‍ തുടങ്ങി ആരുടെയും സ്വാധീനത്തിന് വഴിപ്പെടരുത്. കുറ്റകൃത്യങ്ങളോട് കര്‍ക്കശസമീപനം വേണം. പരാതിയുമായെത്തുന്ന സാധാരണക്കാരോട് മാന്യമായി പെരുമാറണം. വടക്കന്‍ മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.::::::::: ക്രമസമാധാന പ്രശ്നങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, മയക്കുമരുന്ന്, വ്യാജമദ്യം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ നേരിടാന്‍ ശക്തമായ നടപടിയെടുക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും പ്രായം ചെന്നവരുടെയും സംരക്ഷണം പൊലീസിന്റെ ബാധ്യതയാണ്. സ്റ്റേഷനകത്തും പുറത്തും മൂന്നാംമുറ അനുവദിക്കില്ല. കസ്റ്റഡി മരണമുണ്ടായാല്‍ ഉത്തരവാദികള്‍ക്കെതിരെ ശക്തമായി നീങ്ങും. കുട്ടികളെ കാണാതാകുന്ന കേസുകളില്‍ പ്രത്യേക ശ്രദ്ധ വേണം. സംസ്ഥാനതലത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.::::::::::: ചിലയിടത്ത് വര്‍ഗീയസംഘര്‍ഷത്തിന് ശ്രമങ്ങളുണ്ടാകുന്നുണ്ട്. നടപടികള്‍ക്കൊപ്പം സൂക്ഷ്മ നിരീക്ഷണവും ഇവിടെയുണ്ടാകണം. പൊലീസിന് വര്‍ഗീയ ചായ്വ് ഉണ്ടാകരുത്. അഴിമതി വച്ചുപൊറുപ്പിക്കില്ല. സേനയില്‍ ഭിന്നത അനുവദിക്കില്ല. രാഷ്ട്രീയ കേസുകളില്‍ കാപ്പ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ നയം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ് യുഎപിഎ നിയമം. ഇത് ദുരുപയോഗിക്കരുത്. ജനമൈത്രി പൊലീസ് എല്ലാ സ്റ്റേഷനിലും നടപ്പാക്കും. വനിതാ പൊലീസ് ആഴ്ചയില്‍ ഒരു ദിവസം പഞ്ചായത്തുകളിലെത്തി നേരിട്ട് പരാതി കേള്‍ക്കണം. നല്ലകാര്യം ചെയ്താല്‍ പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ സ്റ്റേഷന്‍ഹൌസ് ഓഫീസര്‍മാര്‍മുതല്‍ ഐജിവരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, ഇന്റലിജന്റ്സ്് ഡിജിപി മുഹമ്മദ് യാസിന്‍, ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്‍, കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.