സംഘടനകളിൽ നിലപാടുകളാണ്ശ്രദ്ധേയം: കാനം രാജേന്ദ്രൻ

സംഘടനകളിൽ നിലപാടുകളാണ് ശ്രദ്ധേയം: കാനം രാജേന്ദ്രൻ കൊല്ലം: സംഘടനകളിൽ ശ്രദ്ധേയം സംഖ്യാബലമല്ല നിലപാടുകളാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എകെഎസ്ടിയു സംസ്‌ഥാന സമ്മേളനം സി കേശവൻ സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയകോളജുകൾ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണം. എല്ലാ രാഷ്ര്‌ടീയ പാർട്ടികളും അനുകൂലിച്ചാൽ നിയമമാകും. വിദ്യാഭ്യാസമേഖലയെ കയറൂരിവിടുന്നതിന്റെ അസ്വസ്‌ഥതായാണ് കലാലയങ്ങളിൽ കാണുന്നത്. അധ്യപകർക്കു യോഗ്യതയുണ്ടാകുന്നതിനൊപ്പം വിദ്യാർഥികൾക്ക് പഠിക്കാനുള്ള സംവിധാനവുമുണ്ടാകണം. സർക്കാർ ശമ്പളം കൊടുക്കുന്ന വിദ്യാലയങ്ങളിലെ നിയമനവും സർക്കാരിനായിരിക്കണമെന്ന് കാനം പറഞ്ഞു. അധ്യാപകനെ പഠിപ്പിക്കുന്നതാണ് വിഷമം. വിദ്യാഭ്യാസരംഗത്തെ മതനിരപേക്ഷത അട്ടിമറിക്കുകയാണ്. യുക്‌തിചിന്തമാറുകയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പെരുകുകയും ചെയ്യുന്നു. കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ഇതിനെതിരെ യുവജനവിദ്യാർഥി പ്രസ്‌ഥാനങ്ങൾ രംഗത്തുവന്നു. സിപിഐയും പാർട്ടിയുടെ അഭിപ്രായം പറഞ്ഞു. കോൺഗ്രസ് വിദ്യാഭ്യാസരംഗത്തെ വാണിജ്യവൽക്കരിച്ചപ്പോൾ ബിജെപി കാവിവൽക്കരണമാണ് നടത്തുന്നത്. ബജറ്റിൽ വിദ്യാഭ്യാസത്തിനു കഴിഞ്ഞകാലങ്ങളിൽ നീക്കീവച്ചിരുന്നത് 3.7 ശതമാനമായിരുന്നു. ഇത്തവണത്തെ ബജറ്റിലും അതിനു മാറ്റമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എകെഎസ്ടിയു സംസ്‌ഥാന പ്രസിഡന്റ് ആർ ശരത്ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജു, ഇ. ചന്ദ്രശേഖരൻ, ജി.എസ് ജയലാൽ എംഎൽഎ, മുൻ എംഎൽഎ എൻ.അനിരുദ്ധൻ, എഐവൈഎഫ് സംസ്‌ഥാന പ്രസിഡന്റ് ആർ സജിലാൽ, ജോയിന്റ് കൗൺസിൽ സംസ്‌ഥാന ജനറൽസെക്രട്ടറി വിജയകുമാരൻനായർ,എൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ലോ അക്കാദമി പ്രശ്നത്തിൽ ചിലരുടെ സംശയരോഗം ഇനിയും തീർന്നിട്ടില്ലെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. വിദ്യാർഥി സമരത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചവരുമായി കൈകോർത്തുവെന്നാണ് ചിലർ ആരോപിക്കുന്നത്. നമ്മുടെ രാഷ്ട്രീയത്തെ കുറിച്ച് നമുക്ക് പൂർണബോധ്യമുണ്ടെന്നും അലിഞ്ഞുപോകുന്ന രാഷ്ട്രീയമല്ല, അനുഭവസമ്പത്തുള്ള രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. എകെഎസ്ടിയു സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിന്നക്കടയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിലർക്ക് അവർ ചെയ്താൽ മാത്രമേ എല്ലാം ശരിയാവുകയുള്ളു. കുറേക്കൂടി വിശാലമായി ചിന്തിക്കേണ്ടേ. വിദ്യാഭ്യാസ മന്ത്രി മീറ്റിംഗ് വിളിച്ചപ്പോൾ ഒരു സംഘടന പറഞ്ഞു ഞങ്ങൾ സമരം നിർത്തിയെന്ന്. എങ്കിൽ പിന്നീട് വിളിച്ച ചർച്ചയിൽ ഒപ്പിടാൻ എന്തിന് അവർ വന്നു. ഇപ്പോൾ ചിലർ പറയുന്നു ഇത് ഞങ്ങളുടെ വിജയമാണെന്ന്. ഒരു തർക്കത്തിന്റെയും കാര്യമില്ല. ഇന്റേണൽ മാർക്കിന്റെ പേരിൽ ഒരു കുട്ടിയും പീഡിപ്പിക്കപ്പെടാൻ പാടില്ല, കുട്ടികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കാൻ പാടില്ല എന്നതാണ് നമ്മുടെ നിലപാട്. ഇന്റേണൽ അസസ്മെന്റ് നിരവധി വിദ്യാർത്ഥികളുടെ ജീവിതം തകർത്തിട്ടുണ്ട്. ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ട്. നെഹ്രു കോളജ് നിയന്ത്രിക്കുന്നത് ഗുണ്ടകളാണ്. തിരുവനന്തപുരം ലോ അക്കാദമിയിലാകട്ടെ ഭീകരനല്ല, ഭീകരിയാണ് പ്രഥമസ്‌ഥാനം കയ്യാളുന്നത്. സ്വാശ്രയ കോളജുകളുടെ ഗുരുനാഥൻ എ.കെ.ആന്റണിയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പാർലമെന്റിനെ നോക്കുകുത്തിയാക്കാനും തന്നിഷ്ടം നടപ്പിലാക്കാനുമാണ് നരേന്ദ്രമോഡി ശ്രമിക്കുന്നത്. രാജ്യത്തെ കൊള്ള ചെയ്യാനുള്ള ഹീനമായ പരിശ്രമങ്ങളാണ് ഭരണത്തിന്റെ മറവിൽ കേന്ദ്രസർക്കാർ ചെയ്യുന്നത്. അതിന് മറയിടാനാണ് ഹിന്ദുവർഗീയത ഇളക്കിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി വിജയമ്മ അധ്യക്ഷത വഹിച്ചു. പ്രഫ. വെളിയം രാജൻ, ജെ ചിഞ്ചുറാണി, ഡോ. ബാഹുലേയൻ, ബിജു, നജുമുദീൻ, കെ.കെ.ഭാസ്ക്കരൻ, കെ. ബുഹാരി, ഡി.സത്യബാബു എന്നിവർ പ്രസംഗിച്ചു.