മദ്യ–മയക്കുമരുന്ന് ദുരുപയോഗം തടയാൻ നാട് ഉണരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിമാഫിയയ്ക്കെതിരേ നാടും ജനങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ മദ്യ–മയക്കുമരുന്ന് ദുരുപയോഗം തടയാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘വിമുക്തി’ ലഹരിവർജന മിഷൻ സംസ്‌ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമാഫിയകൾ ലക്ഷ്യമിടുന്നത് പ്രധാനമായും കുട്ടികളെയാണ്. ഭാവി വാഗ്ദാനങ്ങളെ നശിപ്പിക്കലാണ് അവരുടെ ലക്ഷ്യം. നമ്മുടെ സംസ്ഥാനത്തെ നല്ല പ്രതികരണശേഷിയുള്ള അവസ്‌ഥ ഇല്ലാതാക്കാൻ യുവതലമുറയെ ചെറുപ്രായത്തിൽതന്നെ പിടികൂടാനായി വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. സ്നേഹം കൊടുക്കേണ്ട മാതാപിതാക്കൾ ശ്രദ്ധിക്കാതെ വരുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസികപ്രശ്നങ്ങൾ തിരിച്ചറിയണം. എപ്പോഴും കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കാനുള്ള കണ്ണ് വേണം. അധ്യാപകരും രക്ഷാകർത്താക്കളും സ്കൂളുകളിലും ഈ ജാഗ്രത പുലർത്തണം.പണ്ടുകാലത്ത് ആരെങ്കിലും ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയാൽ അവർ പിന്നീടത് ഉപയോഗിക്കാതിരിക്കാൻ കുടുംബാംഗങ്ങളുടെ സമ്മർദമുണ്ടാകും. അത്തരം ഇടപെടലുകൾ ഗുണം ചെയ്യാറുമുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ലഹരികൂടി ഉൾപ്പെടുന്ന സ്‌ഥിതിയാണ് ഇന്ന് പലയിടത്തും. ലഹരി നിയമവിധേയമായും നിയമവിരുദ്ധമായും ലഭ്യമാകുന്നുണ്ട്. രണ്ടായാലും ആപത്താണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും ‘വിമുക്തി’യുടെ ഭാഗമായി ഡിഅഡിക്ഷൻ സെന്ററുകൾ സ്‌ഥാപിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തൊഴിൽ–എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ബോധവത്കരണ പ്രവർത്തനങ്ങൾ താഴേത്തലംവരെ എത്തുംവിധം ‘വിമുക്തി’യിലൂടെ സംഘടിപ്പിക്കും. ലഹരിയിൽനിന്ന് മോചിപ്പിച്ച് സമാധാനാന്തരീക്ഷം പ്രദാനം ചെയ്യാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.ലഹരി ഉപയോഗം ഉപേക്ഷിച്ചവരുടെ കൂട്ടായ്മകൾ സംഘടിപ്പിച്ച് അവരുടെ അനുഭവം മറ്റുള്ളവർക്ക് മനസിലാക്കി നൽകാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്‌തമാക്കി. “‘വിമുക്തി’യുടെ ലോഗോ പ്രകാശനം ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. മേയർ വി.കെ. പ്രശാന്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.