കാഞ്ഞിരപ്പള്ളി: വീട്ടമ്മമാരെ ബ്ലേഡ്മാഫിയാസംഘം വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് 22ന് നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. മൈക്രോ ഫിനാൻസുകളിൽ നിന്നും വായ്പയെടുത്ത വീട്ടമ്മമാരെയാണ് ഭീഷണിപ്പെടുത്തുന്നത്. ചിറക്കടവ് സ്വദേശിനികളായ വീട്ടമ്മമാർക്ക് നേരേയാണ് ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി. മൈക്രോ ഫിനാൻസ് സ്‌ഥാപനങ്ങളിൽ നിന്നും കടമെടുത്ത പണം തിരികെ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ മൈക്രോ ഫിനാൻസ് ജീവനക്കാർ വീടുകളിലെത്തുന്നത്. കറുകച്ചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു മൈക്രോ ഫിനാൻസ് സ്‌ഥാപനത്തിൽ നിന്നും ഇവർ പണം വായ്പ എടുത്തിരുന്നു. 20000 രൂപ എടുത്ത ഇവർ ആഴ്ചയിൽ 330 രൂപ വീതമാണ് അടച്ചുകൊണ്ടിരുന്നത്. നോട്ട് അസാധുവാക്കിയതോടെ കൂലിപ്പണിക്കാരായ ഇവർക്ക് ജോലി ഇല്ലാതായതിനെ തുടർന്ന് വരുമാനം മുടങ്ങിയതിനാലാണ് തവണ മുടങ്ങിയതെന്ന് വീട്ടമ്മമാർ പറഞ്ഞു. അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഇവർ എടുക്കില്ല. നോട്ട് പിൻവലിച്ച തിനാലുള്ള സാമ്പത്തിക ബുദ്ധിമുട്ടിനാലാണ് പണം അടയ്ക്കാൻ സാധിക്കാത്തതെന്ന് എംഎൽഎയോടൊപ്പം പത്രസമ്മേളനത്തിൽ എത്തിയ വീട്ടമ്മമാർ പറഞ്ഞു. രണ്ടാഴ്ചത്തെ തവണ മാത്രമേ ഇതുവരെ മുടങ്ങിയിട്ടുള്ളൂവെന്നും പണം തിരികെ അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടതോടെയാണ് ഭീഷണിയുമായി സ്‌ഥാപനത്തിലെ ജീവനക്കാർ എത്തുന്നതെന്നും വീട്ടമ്മമാർ പറഞ്ഞു. ഓരോ ദിവസവും സ്‌ഥാപനത്തിൽ നിന്നും പലരാണ് വീടുകളിലെത്തുന്നത്. ഫോണിലൂടെയും ഇവർ ഭീഷണിപ്പെടുത്താറുണ്ട്. വീട്ടിലെത്തിയാൽ രാത്രി വൈകുവോളം ഇവർ ഭീഷണിയുമായി നിൽക്കുമെന്ന് വീട്ടമ്മമാർ പറഞ്ഞു. പണം തന്നില്ലെങ്കിൽ നവമാധ്യമങ്ങളിൽ കൂടി ഫോട്ടോ പ്രചരിപ്പിക്കുമെന്ന തരത്തിലുള്ള ഭീഷണിക ളാണ് സ്‌ഥാപനത്തിലെ ജീവനക്കാർ നടത്തുന്നത്. കഴിഞ്ഞ ദിവസം മൈക്രോ ഫിനാൻസിലെ ജീവനക്കാർ പലരുടെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് പോലീസ് എത്തിയാണ് ഇവരെ പറഞ്ഞയച്ചത്. ഇപ്പോൾ പ്രായമായ പെൺകുട്ടികളുള്ള വീട്ടിൽ ഇവരെ പേടിച്ച് കഴിയേണ്ട അവസ്‌ഥയാണുള്ളതെന്നും വീട്ടമ്മമാർ പറഞ്ഞു.