പൊതുവിദ്യാലയങ്ങൾ രാജ്യാന്തരനിലവാരത്തിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ 220 ഹയർ സെക്കൻഡറി സ്കൂളുകൾക്കു രണ്ട് കോടി രൂപ വീതം സർക്കാർ നൽകും. 640 എൽപി, യുപി സ്കൂളുകൾക്ക് ഒരു കോടി രൂപ വീതവും 140 ഹൈസ്കൂളുകളിൽ അഞ്ചു കോടി രൂപ വീതവും ചെലവഴിക്കും. 45,000 ക്ലാസുകൾ ഹൈടെക്കാക്കാൻ ഒരു ലക്ഷം രൂപ വീതം ചെലവഴിക്കാനും തീരുമാനിച്ചു. പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾക്കൊപ്പം സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനാണിത്. സംസ്‌ഥാനത്തെ സ്കൂളുകളുടെ സംരക്ഷണത്തിനായി എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം പദ്ധതിയുടെ അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങൾക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ വാങ്ങുന്നത് അടക്കമുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കുമെന്നു പൊതു ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ സ്കീമിൽ എയ്ഡഡ് സ്കൂളുകളെ കൂടി ഉൾപ്പെടുത്തും. എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടർ ലാബും സജ്‌ജീകരിക്കും. മാന്ദ്യവിരുദ്ധ പാക്കേജിൽ പെടുത്തി 500 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. അക്കാദമിക മാറ്റത്തോടൊപ്പം ഭൗതികാന്തരീക്ഷത്തിലും മാറ്റം വരുത്തിയാണു പൊതുവിദ്യാലയങ്ങളെ പുതിയ സമ്പ്രദായത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ മാറ്റം വരും വിധമാണ് ക്രമീകരണം. അധ്യാപക കേന്ദ്രീകൃത അധ്യയനത്തിനു പകരം വിദ്യാർഥി കേന്ദ്രീകൃത സമ്പ്രദായമാണു പരിഷ്കരണത്തിന്റെ അടിസ്‌ഥാന കാഴ്ചപ്പാട്. പാഠ്യപദ്ധതി പരിഷ്കരണം നടത്താനായി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തുന്നതിനപ്പുറം വിദ്യാർഥി കേന്ദ്രീകൃതമായി അവയെ പരിഷ്കരിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ചില പുസ്തകങ്ങളിൽ കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ വേണ്ടിവരും. എൻ.സി.ഇ.ആർ.ടി. നിർദേശിക്കുന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാകും മാറ്റം. രണ്ടു വർഷംകൊണ്ടായിരിക്കും പാഠ്യപദ്ധതി മാറ്റം പൂർത്തിയാകുക. വിദ്യാർഥികേന്ദ്രീകൃത വിദ്യാഭ്യാസത്തിന് അനുസൃതമായി അധ്യാപക പരിശീലനം പുതുക്കും. ഒന്നര ലക്ഷം അധ്യാപകർക്കു വർഷം തോറും പത്തു ദിവസം വീതം പരിശീലനം നൽകും. ഐടി അധിഷ്ഠിതമായ അധ്യാപനം നടത്താനുള്ള പരിശീലനത്തിനാണു മുൻതൂക്കം. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം ഇ– കണ്ടന്റായി വികസിപ്പിക്കും. ഓരോ കുട്ടിയുടെയും കഴിവു തിരിച്ചറിയാനും അതു പരിപോഷിപ്പിക്കുന്നതിനുമായി ടാലന്റ് ലാബുകളും പ്രകൃതിയിൽ നിന്നു പാഠങ്ങൾ പഠിക്കുംവിധം ജൈവ വൈവിധ്യ പാർക്കും സ്കൂളുകളിൽ ഉണ്ടാകും. ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിൽ കലാ, കായിക, സാംസ്കാരിക കേന്ദ്രം, നീന്തൽക്കുളം എന്നിവ സ്‌ഥാപിക്കും. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഓട്ടിസം പാർക്കും പദ്ധതിയിൽ വിഭാവനം ചെയ ്തിട്ടുണ്ട്