ദളിത് യുവതിയുടെ മരണം: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നു വി. മുരളീധരൻ തിരുവനന്തപുരം: കുറ്റ്യാടിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച യുവതിയുടെ മരണം സംബന്ധിച്ച വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്നു ബിജെപി മുൻ അധ്യക്ഷൻ വി.മുരളീധരൻ. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഇതിൽ ഉത്തരവാദികളായ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്‌ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.സ്വകാര്യ ആശുപത്രിയിൽ എക്സ്റേ ടെക്നീഷ്യയായിരുന്ന ആതിരയെ വെള്ളിയാഴ്ച പുലർച്ചെ രണ്ടിനു കോഴിക്കോട് ആശുപത്രിക്കടുത്തു സ്കൂട്ടർ പഠിക്കുമ്പോൾ കസ്റ്റഡിയിലെടുത്തെന്നും തുടർന്നു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി വിട്ടയച്ചെന്നുമാണു പോലീസ് പറയുന്നത്.ആശുപത്രിയിൽ തിരിച്ചെത്തിയാണു യുവതി വിഷം കഴിച്ചതെന്നാണു പോലീസ് ഭാഷ്യം.പോലീസ് സ്റ്റേഷനിൽനിന്നും തിരിച്ചെത്തിയ ഉടൻ യാതൊരു കാരണവുമില്ലാതെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്ന പോലീസിന്റെ വാദത്തിൽ ദുരൂഹതയുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം സംഭവങ്ങൾ ഇടതു സർക്കാർ അധികാരത്തിലേറിയശേഷം വർധിച്ചുവരികയാണ്.പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായതിനു ശേഷം രണ്ടു കസ്റ്റഡി മരണങ്ങൾ ഉണ്ടാകുകയും നിരവധിപേർക്കു പോലീസ് കസ്റ്റഡിയിൽ പീഡനമേൽക്കുകയും ചെയ്തിട്ടുണ്ട്. തലശേരിയിൽ തലശേരി സ്റ്റേഷനിൽ തമിഴ് യുവാവും കുണ്ടറയിൽ ദളിത് യുവാവും പോലീസിന്റെ പീഡനത്തിൽ മരിച്ചു. അധികാരത്തിലേറിയ ഉടൻ തലശേരിയിൽ രണ്ടു യുവതികളേയും പിഞ്ചുകുഞ്ഞിനേയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്തു കേസെടുത്തു ജയിലിലടയ്ക്കാൻ പിണറായിയുടെ പോലീസ് തയാറായി.വയനാട്ടിൽ രണ്ടു ദളിത് യുവാക്കൾക്കെതിരേ യുഎപിഎ ചുമത്തി കേസെടുത്തു. പോലീസിനെ കയറൂരിവിട്ടിരിക്കുന്നു എന്നാണു പിണറായി സർക്കാർ അധികാരത്തിലേറി എട്ടു മാസത്തിനിടെ ഉണ്ടായ സംഭവങ്ങളിലൂടെ വ്യക്‌തമാകുന്നതെന്നും വി. മുരളീധരൻ പറഞ്ഞു