കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി

പക്ഷിപ്പനി താറാവുകൾ കൂട്ടത്തോടെ ചാകുന്നു കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി താറാവുകൾ കൂട്ടത്തോടെ ചാകുന്നു മങ്കൊമ്പ്: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനിയെന്ന് സംശയം. തീറ്റയ്ക്കായെത്തിച്ച താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകരെ ആശങ്കയിലാഴ്ത്തി. ചേന്നങ്കരി കിഴക്കുപുറം പാടത്ത് തീറ്റക്കെത്തിച്ച താറാവുകളാണ് കൂട്ടത്തോടെ ചാവുന്നത്്. കഴിഞ്ഞ രണ്ടുമാസക്കാലമായി താറാവുകളിൽ കണ്ടു വന്നിരുന്ന പക്ഷിപ്പനി തന്നെയാണ് ഇപ്പോഴും താറാവുകൾ ചത്തൊടുങ്ങുന്നതിനുള്ള കാരണമെന്നാണ് കർഷകർ കരുതുന്നത്. കിഴക്കുപുറം പാടത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂവായിരത്തോളം താറാവുകൾ ചത്തതായി കർഷകർ പറയുന്നു.ഇക്കാര്യം മൃഗസംരക്ഷണ ഉദ്യോഗസ്‌ഥരെ അറിയിച്ചിട്ടും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് കർഷകരുടെ ആക്ഷേപം. ചേന്നങ്കരി സ്വദേശികളായ തോമസ് ജോസഫ്, വെൺമണി ബാബു എന്നിവരുടെ താറാവുകളാണ് കഴിഞ്ഞ ഒരാഴ്ചയായി ചത്തൊടുങ്ങിയത്. ഇരുവർക്കും മൂന്നുമാസം പ്രായമായ 10,500 ഓളം താറാവുകളുണ്ട്്. ക്രിസ്തുമസിന് വിൽപനയ്ക്കെത്തിക്കുന്നതിനായി വളർത്തിയ താറാവുകളാണ് ചത്തൊടുങ്ങിയത്. നിലവിലുള്ള താറാവുകളിൽ പകുതിയെണ്ണത്തിനും രോഗലക്ഷണം കാണുന്നുണ്ടെന്നു കർഷകർ പറയുന്നു. കുട്ടനാട്ടിൽ പക്ഷിപ്പനി റിപ്പോർട്ടു ചെയ്ത സമയത്ത് താറാവുകളെ വെൺമണിയിലെ വിവിധഭാഗങ്ങളിൽ തീറ്റയ്ക്കായി കൊണ്ടുപോയിരിക്കുകയായിരുന്നു.ഈ സമയത്ത് ഇവയിൽ ഒരു താറാവിനുപോലും പനി ബാധിച്ചിരുന്നില്ലത്രേ. കിഴക്കുപുറം പാടശേഖരത്ത് തീറ്റയ്ക്കായി കൊണ്ടുവരുന്നതിനു മുമ്പു താറാവുകളെ ഡോക്ടർമാരുടെ പരിശോധനകൾക്കു വിധേയമാക്കിയിരുന്നു. കിഴക്കുപുറം പാടശേഖരത്ത് പുഞ്ചക്കൃഷിയുടെ വിത ദിവസങ്ങൾക്കകം ആരംഭിക്കേണ്ട സാഹചര്യത്തിൽ താറാവുകൾ ചത്തുകിടക്കുന്നത് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്.ഈ സാഹചര്യത്തിൽ പനി ബാധിച്ച താറാവുകളെ എത്രയും വേഗം കൊന്നൊടുക്കണമെന്നാവശ്യപ്പെട്ട് താറാവ് കർഷകർ കളക്ടർക്ക് നിവേദനവും നൽകി. അതേസമയം പക്ഷിപ്പനി ബാധ ഉണ്ടായിട്ടും പ്രദേശത്ത് മൃഗസംരക്ഷണ ഉദ്യോസ്ഥർ സന്ദർശനം നടത്താത്തതിനാൽ കർഷകർ ചത്ത താറാവുകളെ മറവു ചെയ്യാൻ തയാറായിട്ടില്ല. നിലവിൽ പാടശേഖരത്തിന്റെ ബണ്ടിൽ കുഴിയെടുത്ത് ചത്തതാറാവുകളെ അതിൽ നിറച്ച് ഇട്ടിരിക്കുകയാണ്. അടിയന്തരമായി താറാവുകളെ പരിശോധിച്ച് വേണ്ട നടപടികൾ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.