സഹകരണ ബാങ്കുകൾപ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിച്ചു:തോമസ്ഐസക്

കൊച്ചി: കേരളത്തിലെ ജില്ലാ സഹകരണബാങ്കുകളും സംസ്‌ഥാന സഹകരണ ബാങ്കുകളും കെവൈസി ചട്ടങ്ങൾ അനുസരിച്ചുതന്നെയാണു പ്രവർത്തിക്കുന്നതെന്നു ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ നേരത്തെ ചൂണ്ടിക്കാട്ടണമായിരുന്നു. എന്നാൽ, അപകടസമയത്ത് അവസരം മുതലെടുത്തു സഹകരണ ബാങ്കുകളെ പൂട്ടിക്കാൻ ശ്രമിക്കുകയാണു കേന്ദ്രസർക്കാർ ചെയ്യുന്നത്. കള്ളപ്പണ നിക്ഷേപം ഉണ്ടെങ്കിൽ അതു കണ്ടെത്താൻ മറ്റു രീതികളുണ്ട്. അല്ലാതെ കേരളത്തിലെ 21 ലക്ഷത്തോളം വരുന്ന സാധാരണക്കാരുടെ നിക്ഷേപങ്ങൾ മരവിപ്പിച്ചതു ശരിയായ നടപടിയല്ല. ഇവിടെ മുഴുവൻ കള്ളപ്പണമാണെന്നു പറയുന്നത് ജനങ്ങളെ മൊത്തത്തിൽ അപമാനിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.അടുത്ത മാസം ഉണ്ടാകാൻ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു കൂടുതൽ തുക വായ്പയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി ഒരു മാസംകൊണ്ടു പരിഹരിക്കാനാകില്ല. കുറഞ്ഞത് ആറുമാസമെങ്കിലുമെടുക്കും ഈ പ്രതിസന്ധി അവസാനിക്കാൻ. സംസ്‌ഥാന സർക്കാരിന് ഈ പ്രതിസന്ധിക്കു പരിഹാരം കാണാൻ സാധിക്കില്ല. സമാശ്വാസം നൽകാനേ സാധിക്കൂ. ഇത് കേന്ദ്രത്തിന് മാത്രം പരിഹരിക്കാൻ സാധിക്കുന്ന പ്രശ്നമാണെന്നും തോമസ് ഐസക് പറഞ്ഞു.