എല്ലാ ജില്ലകളിലും ലഹരി വിമുക്‌ത ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി കോഴിക്കോട്: വിമുക്‌തി എന്ന പേരിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലകൾ തോറും ഡിഅഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ പ്രോവിഡൻസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ‘നേർദിശ‘ ലഹരി വിരുദ്ധ ബോധവത്കരണ കലാജാഥ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്‌ഥാനത്ത് ലഹരി മാഫിയകൾ പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് സ്കൂളുകളുടെ സമീപങ്ങളിൽ ചെറുകടകൾ കേന്ദ്രികരിച്ചുള്ള ലഹരി വിൽപ്പന. കുട്ടികളെ ആകർഷിക്കുന്നതിനായി മിഠായി രൂപത്തിലാണ് ലഹരി വസ്തുകൾ എത്തുന്നത്. കുട്ടികൾക്ക് ലഹരി നൽകി വഴിതെറ്റിച്ച് മാർക്കറ്റുണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ് ലഹരി മാഫിയകൾ. ഇത്തരം പ്രവൃത്തികൾ പ്രതിരോധിക്കേണ്ടത് ലഹരി വിൽപ്പനകളുടെ ഉറവിടം കണ്ടത്തി നശിപ്പിച്ചാവണം. സ്കൂളുകളിലും കാമ്പസുകളിലും ലഹരിയെത്തുന്നില്ലായെന്ന് ഉറപ്പാക്കേണ്ടത് കുട്ടികളും അധ്യാപകരുമാണന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലഹരിയുടെ നീരാളി പിടുത്തത്തിൽ താളം തെറ്റിയ രണ്ട് കുടുംബങ്ങളുടെ കഥ പ്രമേയമാക്കി ബാബു ഒലിപ്രം സംവിധാനം ചെയ്ത ‘പുലരിയിലേക്ക്‘ എന്ന കലാവിഷ്കാരം അവതരിപ്പിച്ചു. പ്രോവിഡൻസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ 15 വിദ്യാർഥികളാണ് കലാജാഥയിൽ വേഷമിട്ടത്. നഗരത്തിലെ മറ്റ് സ്കൂളുകളിൽ വരും ദിവസങ്ങളിൽ അവതരിപ്പിക്കും. പിടിഎ പ്രസിഡന്റ് കെ.പി. രമേഷ്, എസ്പിസി ജില്ലാ നോഡൽ ഓഫീസറും കൺട്രോൾ റൂം അസി.കമ്മീഷണറുമായ കെ.കെ. മൊയ്തീൻകുട്ടി, നോർത്ത് അസി. കമ്മീഷണർ ഇ.പി. പൃഥ്വിരാജ്, എസ്പിസി അസി. നോഡൽ ഓഫീസർ ഇ.കെ. മോഹനൻ, സിറ്റി എഇഒ കുസുമം, മദർ പിടിഎ പ്രസിഡന്റ് അന്നക്കുട്ടി ടീച്ചർ, എസ്പിസി സിപിഒമാരായ മേരിക്കുട്ടി ജോസ്, പ്രബിത പ്രേംനിവാസ്, പ്രോവിഡൻസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.സി. ധന്യ എന്നിവർ പ്രസംഗിച്ചു.