പ്രതിരോധ ഉദ്യോഗസ്ഥരോട് ഗള്‍ഫില്‍നിന്നെത്തിയ ആള്‍ തട്ടിക്കയറി.

കൊല്ലം: കുണ്ടറയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഉദ്യോഗസ്ഥരോട് ഗള്‍ഫില്‍നിന്നെത്തിയ ആള്‍ തട്ടിക്കയറി. നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടതാണ് പ്രകോപനത്തിനു കാരണം. തനിക്ക് കൊറോണ രോഗം ഇല്ലെന്നു പറഞ്ഞായിരുന്നു ഇയാള്‍ തര്‍ക്കം തുടങ്ങിയത്. വീടിനു പുറത്തിറങ്ങാന്‍ ആരോഗ്യപ്രവര്‍ത്തകരോട് ഗൃഹനാഥന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്ത് നടപടി വേണമെങ്കിലും സ്വീകരിച്ചോളാനും ഇയാള്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. സംഭവത്തിനു പിന്നാലെ പൊതുജനാരോഗ്യ നിയമപ്രകാരം പ്രശ്‌നക്കാര്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ മാതൃഭൂമി ന്യൂസിന് ലഭിച്ചു. മാര്‍ച്ച് 14നാണ് ഇവര്‍ വിദേശത്തുനിന്നെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നാണ് കുണ്ടറയിലേക്ക് എത്തിയത്. കൊല്ലം, കുണ്ടറ തുടങ്ങി വിവിധയിടങ്ങളിലും മാളുകളിലും ഇവര്‍ പോയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഇവരുടെ വീട്ടിലേക്ക് എത്തിയത്. ഇതിന് തലേദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ ഫോണില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒരു കാരണവശാലും പുറത്തേക്കു പോകരുതെന്നും പതിനാലുദിവസം വീട്ടില്‍ കഴിയണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഈ നിര്‍ദേശം പാലിച്ചില്ല. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിര്‍ദേശങ്ങള്‍ നല്‍കി. എന്നാല്‍ വിമാനത്താവളത്തില്‍നിന്ന് തനിക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും തനിക്ക് കൊറോണയില്ലെന്നും ഇയാള്‍ പറയുകയായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഉദ്യോഗസ്ഥരോട് ഗള്‍ഫില്‍നിന്നെത്തിയ ആള്‍ തട്ടിക്കയറി