കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നിങ്ങനെ മാറ്റണമെന്നുംഅദ്ദേഹം പരിഹസിച്ചു. രാജ്യത്തിന്റെ ജനാധിപത്യ, മതേതര ഘടനയ്ക്ക് മേലുള്ള ആക്രമണമാണ് നടക്കുന്നതെന്ന് തരൂര്‍ ആരോപിച്ചു. രാജ്യത്തെ ഹിന്ദു-മുസ്ലിം, ഞങ്ങള്‍-നിങ്ങള്‍ എന്നിങ്ങനെ വിഭജിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും തരൂര്‍ പറഞ്ഞു. 1947ല്‍ ഇന്ത്യയുടെ മണ്ണ് വിഭജിക്കപ്പെടുന്നതിന് നാം സാക്ഷ്യംവഹിച്ചു. 2020ല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചിരിക്കുന്നു. സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നിങ്ങനെ പല പദ്ധതികള്‍ക്കുവേണ്ടിയും പല പ്രചാരണങ്ങളും നടന്നു. എന്നാല്‍ സ്റ്റാന്‍ഡ് അപ് ഇന്ത്യയ്ക്കു വേണ്ടി ഇവിടെ ആരും മിണ്ടിയില്ല. കാരണം, സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന തിരക്കിലായിരുന്നു നിങ്ങള്‍, കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് പരാമര്‍ശിച്ച് തരൂര്‍ പറഞ്ഞു. 370-ാം അനുച്ഛേദം റദ്ദാക്കിയതിനോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ചും തരൂര്‍ വിമര്‍ശനമുന്നയിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനുള്ള ധാര്‍മിക ഉത്തരവാദിത്വം കൈയ്യൊഴിയുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് തരൂര്‍ പറഞ്ഞു.