അട്ടപ്പായിൽ മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. മാർച്ച് ഒൻപതുവരെയാണ് കേസിലെ 16 പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. മണ്ണാർക്കാട് സ്പെഷൽ കോടതിയുടേതാണ് നടപടി. ഇന്ന് രാവിലെ കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ഇവർക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ വകുപ്പുകളും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോലഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൾ കരീം (48), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (34), കള്ളമല ചെരുവിൽ വീട്ടിൽ ബിജു, കള്ളമല വിരുത്തിയിൽ മുനീർ (28) എന്നീ 16 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കടുകുമണ്ണ ഉൗരിലെ മല്ലൻ-മല്ലി ദമ്പതികളുടെ മകനാണ് മധു. വ്യാഴാഴ്ചയാണ് ഒരുസംഘമാളുകളാണ് മധുവിനെ കെട്ടിയിട്ട് മർദിച്ചത്. മോഷണക്കുറ്റം ആരോപിച്ചു തല്ലിക്കൊല്ലപ്പെട്ട മധു അട്ടപ്പാടി ആദിവാസികളുടെ വിശപ്പിന്റെ പ്രതീകവും കൂടിയാണ്. ഇനിയെത്ര മധുമാർ ഇവിടെ ജനിയ്ക്കുമെന്നതിനപ്പുറം തെരഞ്ഞു കണ്ടുപിടിക്കേണ്ടതു എത്രയെത്ര മധുമാർ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നതാണ്.പുറംലോകത്തെ ഭയന്ന് പാറയിടുക്കിൽ തള്ളിനീക്കിയ മധുവിന്റെ ജീവിതം വെളിച്ചത്തിലേക്കിറങ്ങിയതു വിശപ്പിന്റെ വിളി സഹിക്കാനാകാതെയാണ്. ഒടുവിൽ നരാധമന്മാരുടെ പേക്കൂത്തുകൾക്കൊടുവിൽ പോലീസിന്റെ 87/18 എന്ന ക്രൈം നന്പറിൽ അന്ത്യവിശ്രമം. മധുവിന്റെ വിശപ്പു മാത്രമല്ല, അട്ടപ്പാടിയിലെ ഒത്തിരിയൊത്തിരി ആദിവാസികളുടെ വിശപ്പുകളും ഇതുപോലെ ക്രൈം നന്പറുകളെ കാത്തിരിക്കുകയാണ്. പക്ഷെ ക്രൈം നന്പറുകളിടാത്ത ലോകവും അട്ടപ്പാടിയ്ക്കുണ്ട്. യുവാക്കളുടെ എണ്ണം കുറഞ്ഞുവരുന്ന അട്ടപ്പാടിയിൽ ഇവരുടെ തിരോധാനത്തെക്കുറിച്ചോ, ദുരൂഹ മരണങ്ങളെക്കുറിച്ചോ ക്രൈം നന്പറുകളായി രേഖപ്പെടുത്തുന്നില്ലെന്നതും യാഥാർഥ്യം. പരാതിക്കാരില്ലാത്തതിനാൽ പല ദുരൂഹ സംഭവങ്ങളും പോലീസ് രേഖകളിൽ വരുന്നില്ലെന്നാണ് യാഥാർഥ്യം. അട്ടപ്പാടി കുറുന്പ കടുകുമണ്ണയിൽ ഏഴു വർഷമായി വനത്തിലെ പാറയിടുക്കിലായിരുന്നു മധുവിന്റെ ജീവിതം. അച്ഛൻ മല്ലൻ വർഷങ്ങൾക്കു മുന്പേ മരിച്ചു. പ്രാക്തന ഗോത്രഉൗരിലെ വീട്ടിൽ അമ്മയും സഹോദരിമാരുമായിരുന്നു താമസം. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മധു പാലക്കാട് ഭാഗത്തു കെട്ടിടം പണിയ്ക്കു പോയിരുന്നെങ്കിലും അവിടത്തെ അക്രമം സഹിക്കവയ്യാതെ ഉൗരിലേക്കു മടങ്ങുകയായിരുന്നു. വനത്തിലെ പാറയിടുക്കിലായി പിന്നത്തെ വാസം. വല്ലപ്പോഴും വീട്ടിലെത്തുന്ന പ്രകൃതമായിരുന്നു മധുവിന്റേത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രണ്ടേകാലിനാണ് പോലീസിനു വിവരം ലഭിയ്ക്കുന്നത്. കള്ളനാണെന്നും കാട്ടിൽ നിന്നും പിടികൂടിയതാണെന്നും പറഞ്ഞ് ഒരാളെ മുക്കാലിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അവശനിലയിൽ ഇരുത്തിയിരിക്കുന്നു. തുടർന്ന് പോലീസ് വൈദ്യപരിശോധനയ്ക്കായി അഗളി സിഎച്ച്സിയിലേക്കു കൊണ്ടുപോകുന്നു.