സഹോദരന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വന്ന സത്യഗ്രഹ സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. അമ്മയ്ക്കൊപ്പം സിബിഐ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലെത്തി മൊഴി നൽകിയ ശേഷമാണ് 782-ാം ദിവസം സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത് അറിയിച്ചത്. സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കുംവരെ സമരം തുടരുമെന്ന് ശ്രീജിത്ത് നേരത്തേ പറഞ്ഞിരുന്നു. ഇന്നലെ മൊഴിനൽകിയതോടെ തന്റെ സമരത്തിന്റെ ആവശ്യം നിറവേറിയതായും ഇനി നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും ശ്രീജിത്ത്പറഞ്ഞു. ശ്രീജിത്തിനൊപ്പം അമ്മ രമണി പ്രമീളയും ഉദ്യോഗസ്ഥർക്കു മുൻപാകെ മൊഴി നൽകി. മൊഴിയെടുപ്പിലും ഉദ്യോഗസ്ഥരിലും ശ്രീജിത്ത് വിശ്വാസം രേഖപ്പെടുത്തി.