വിഴിഞ്ഞം സന്ദർശിച്ച കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നേരെ പ്രതിക്ഷേധം.

വിഴിഞ്ഞം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നേവിയും, തീരസംരക്ഷണ സേനയും നടത്തുന്ന തെരച്ചിൽ കാര്യക്ഷമമല്ലന്നാരോപിച്ച് വിഴിഞ്ഞംസന്ദർശിച്ച കേന്ദ്രമന്ത്രിക്ക് നേരെ പ്രദേശവാസികളുടെ പ്രതിഷേധം ആർത്തിരമ്പി. ഇന്നലെ ഉച്ചയോടു കൂടിയായിരുന്നു സംഭവം. കടലിൽ കാണാതായവരുടെ ബന്ധുക്കൾ കഴിഞ്ഞ മൂന്ന് ദിവസമായി സിന്ധു മാതാ ദേവാലയത്തിന് മുന്നിൽ ഇവടക കെട്ടിയ താൽക്കാലിക ഷെഡിലാണ് താമസം. ഇതിൽ സ്ത്രീകളും, കുട്ടികളുമടക്കം ആയിര. ത്തിൽപ്പരം ആൾക്കാരുണ്ട്.ഇവരെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു മന്ത്രിയും സംഘവും. ഇവരെ കണ്ടതോടു കൂടി അടക്കിപ്പിടിച്ച വേദന രോഷത്തിന് വഴിമാറി. കാണാതായവരെ കണ്ടെത്താൻ നേവിയും, തീരരക്ഷാ സേനയും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനം പ്രഹസനമാണെന്നും, അതിനാൽ ആധുനിക യന്ത്ര സജ്ജീകരണങ്ങളോടുകൂടി കൂടുതൽ സംഘങ്ങളെ നിയോഗിച്ച് തെരച്ചിൽ കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും, അല്ലാതെ ആശ്വാസവാക്കുകൾ ഉരുവിടാൻ ആരും ഇങ്ങോട്ട് വരേണ്ടതില്ലായെന്നും അവർ മന്ത്രിയോട് പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ വിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വൈകിട്ട് മുഖ്യന്ത്രി പിണറായി വിജയൻ എത്തിയപ്പോഴും പ്രദേശവാസികൾ ഇതേ ആവശ്യം ഉന്നയിച്ചു. അതേ സമയം ഇന്നലെ 4 മൃതദേഹങ്ങൾ കൂടി കണ്ടെത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കടൽ ശാന്തമായെങ്കിലും, കരയിൽ പ്രതിക്ഷേധത്തിന്റെ തിരമാല ആഞ്ഞടിക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇവിടെ ഇന്നലെയും ആഹാരപദാർത്ഥങ്ങൾ വിതരണംചെയ്തു.