സുനന്ദപുഷ്കറിന് ദുരൂഹ മരണം അന്വേഷണസംഘം അഴിച്ചുപണിയും

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റ മരണത്തെക്കുറിച്ച ്അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ അഴിച്ചു പണിയും. കേസ് തുടക്കത്തിൽ അന്വേഷിച്ച ഡൽഹി പോലീസ് സംഘത്തിലെ ഉദ്യോഗസ്‌ഥരെ എസ്ഐടിയിൽ ഉൾപ്പെടുത്തും. പുതിയ സംഘം എത്രയും വേഗം കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ അവർ താമസിച്ചിരുന്ന ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണം നടന്നു മൂന്നു വർഷമാവും മുമ്പ് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണു നീക്കം. അടുത്തമാസം അവസാനം ഡൽഹി പോലീസ് കമ്മീഷണർക്ക് എസ്ഐടി റിപ്പോർട്ട് കൈമാറുമെന്നാണ് സൂചന.സുനന്ദ ഉപയോഗിച്ചിരുന്ന ബ്ലാക്ബെറി ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനായി ഡൽഹി പോലീസിലെ ഒരുസംഘത്തെ അമേരിക്കയിലേക്ക് അയയ്ക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഡൽഹി പോലീസ് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മന്ത്രാലയം യുഎസ് അധികൃതരുമായി ഉടൻ ബന്ധപ്പെടും. ഇതിനു ശേഷമാവും പോലീസ് സംഘത്തിന്റെ അമേരിക്കൻ യാത്രം. വിദഗ്ധ പരിശോധനയ്ക്കായി അയച്ച സുനന്ദയുടെ ആന്തരികാവയവ സാംപിൾ അമേരിക്കൻ ആഭ്യന്തര അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ലാബിലാണ്. അതിന്റെ പരിശോധനാ ഫലവും പോലിസ് സംഘം തിരികെ കൊണ്ടുവരും. ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിശദവിവരങ്ങളും ഇന്ത്യയിലെ ലാബിൽ നടത്തിയ പരിശോധനയുടെ വിവരങ്ങളുമുൾപ്പെടെയാണ് എഫ്ബിഐക്ക് അയച്ചുകൊടുത്തിരിക്കുന്നത്. എന്താണ് മരണ കാരണമെന്നു വ്യക്‌തമാക്കുന്നതിൽ എഫ്ബിഐയുടെ ആദ്യ പരിശോധനാ ഫലം പരാജയപ്പെട്ടിരുന്നു. ഇതേതുടർന്നു വിശദപരിശോധനയ്ക്കായി വീണ്ടും സാമ്പിൾ അയയ്ക്കുകയായിരുന്നു.